വൈക്കം .ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി. സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അന്തർദേശീയ നിലവാരത്തിൽ ഉയർത്തിയതോടെ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണം എന്ന ജനകീയ വികാരം മാനിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് സി കെ ആശ എം എൽ എ അറിയിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപിള്ള ഉൾപ്പടെയുള്ള പ്രമുഖർ പഠനം നിർവഹിച്ച വൈക്കം ബോയ്‌സ് സ്‌കൂൾ തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നായിരിക്കും ഇനിമുതൽ അറിയപ്പെടുക. സ്‌കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ അനുവദിച്ച 1.6 കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ പറയുന്നു.
മലയാള ഭാഷയിലും സാഹിത്യത്തിലും സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലും തലയെടുപ്പുള്ള ഒട്ടേറെ പേർ ആൺ, പെൺ ഭേദമില്ലാതെ പഠിച്ച വിദ്യാലയമാണ്. പിന്നീടത് ആൺപള്ളിക്കൂടമായി. ഇപ്പോൾ വീണ്ടും പെൺകുട്ടികൾക്ക് പ്രവേശനം നൽകുക വഴി മഹത്തായ ആ പാരമ്പര്യത്തെ സമകാലികമാക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കും ലിംഗസമത്വത്തിനും വലിയ പ്രാധാന്യം നൽകേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ വൈക്കം ബോയ്സ് സ്കൂളിന്റെ ഈ മാറ്റം പൊതു സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.
ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ് പറയുന്നു.
സ്ത്രീ സമൂഹം വളരെയേറെ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മനസ്സിലാക്കി അടുത്തിടപഴകി വളരുന്നത് സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്നതിനെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളേയും ഒരു പരിധി വരെ ഇല്ലാതാക്കും.
സാംസ്കാരികമായി ഉയർന്ന നിലവാരം പുലർത്തുന്ന, സ്ത്രീകൾ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന നല്ലൊരു തലമുറ വളർന്നു വരട്ടെ. പുതിയ തീരുമാനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ചരിത്രം.
1892 ൽ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് വൈക്കത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേയറ്റമായ കണ്ടനാട് വരെയുള്ള പ്രദേശത്തെ ഏക ഇംഗ്ലീഷ് സ്കൂളായിരുന്നു ഇത്. ആൺ, പെൺ കുട്ടികൾ ഒരുമിച്ചു പഠിച്ചിരുന്ന സ്കൂൾ 1962 ഒക്ടോബർ 10ന് ബോയ്സ് സ്കൂളും ഗേൾസ് സ്കൂളുമായി വിഭജിച്ചു. 1992 ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |