പാലാ. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് വെട്ടി, സി.പി.എമ്മിലെ അഡ്വ.ബിനു പുളിക്കക്കണ്ടം അടുത്ത ടേമിൽ പാലാ നഗരസഭാ ചെയർമാനാകില്ല. ഭരണം വിട്ടുകൊടുക്കില്ലെന്ന് ഉന്നത സി.പി.എം.നേതാക്കളെ ജോസ് കെ. മാണി നേരിട്ട് അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന. എന്നാൽ സി.പി.എമ്മിന്റെ നിലപാട് ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.
മാണി ഗ്രൂപ്പിന്റെ ഭരണത്തിലുള്ള ഏകനഗരസഭയാണ് പാലാ. എൽ.ഡി.എഫിലെ മുൻധാരണ അനുസരിച്ച് ആദ്യത്തെ 2 വർഷം മാണി ഗ്രൂപ്പിനായിരുന്നു ചെയർമാൻ സ്ഥാനം. ഡിസംബറിലാണ് ഈ കാലാവധി തീരുന്നത്. ധാരണ അനുസരിച്ച് സി.പി.എം.കൗൺസിലറാണ് ഇനി ചെയർമാൻ ആകേണ്ടത്. ആ സ്ഥാനത്തേയ്ക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ.ബിനു പുളിക്കക്കണ്ടത്തിന്റെ പേരായിരുന്നു ഉയർന്നു വന്നത്. എന്നാൽ ബിനുവിന് സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ കുറേ നാളുകളായി ചിലർ തന്ത്രങ്ങൾ മെനയുന്നതായി സൂചനയുണ്ടായിരുന്നു. അവരുടെ നീക്കങ്ങളാണിപ്പോൾ ജോസ് കെ. മാണിയിലൂടെ വിജയം കണ്ടത്.
ഇതേസമയം ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ മാണി വിഭാഗമോ, അഡ്വ. ബിനു പുളിക്കക്കണ്ടമോ തയ്യാറായിട്ടില്ല.
ചതിയിൽ ഞെട്ടി സി.പി.എം.
പാലാ നഗരസഭാ ചെയർമാൻ സ്ഥാനം കൊടുക്കില്ലെന്ന മാണി വിഭാഗത്തിന്റെ നിലപാടറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് പാലായിലെ സി.പി.എം.അണികളും നേതാക്കളും. ഇങ്ങനെയൊരു ചതി കേരളാ കോൺഗ്രസ് ചെയ്യില്ലെന്നാണ് ഇപ്പൊഴും അവരുടെ പ്രതീക്ഷ.
ലോക്‌സഭ മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകളുടെ കളമൊരുക്കം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തൽ കേരളാ കോൺഗ്രസും സി.പി.എമ്മും കൂടുതൽ യോജിച്ച് പോകേണ്ട അവസരത്തിൽ ഇങ്ങനെയൊരു നീക്കം മാണി ഗ്രൂപ്പിൽ നിന്ന് ഉണ്ടാകാൻ വഴിയില്ലെന്നാണ് മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം. പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് കൃത്യമായി എഗ്രിമെന്റ് നിലവിലുണ്ടെന്ന് ഇടതുമുന്നണിയിലെ ഘടകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |