കോട്ടയം. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വരുന്ന ക്രിസ്മസിന് വൻവിൽപ്പന സ്വപ്നം കണ്ട താറാവ് കർഷകർക്കും പന്നിഫാമുടമകൾക്കും പക്ഷിപ്പനിയും പന്നിപ്പനിയും തിരിച്ചടിയായി . ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക..താറാവ് , പന്നി ഇറച്ചിക്ക് ഏറെ ഡിമാൻഡ് ക്രിസ്മസ് കാലത്താണ്. ഇത് മുന്നിൽ കണ്ട് വിരിയിച്ച താറാവു കുഞ്ഞുങ്ങളാണ് പൂർണ വളർച്ച എത്തും മുമ്പേ പക്ഷിപ്പനിയുടെ പിടിയിലായത്. കുട്ടനാട്ടിൽ താറാവുകളെ കൂട്ടത്തോടെ കൊന്നുതുടങ്ങി. കോട്ടയത്തേക്ക് രോഗം ഇതുവരെ വ്യാപിച്ചിട്ടില്ലെങ്കിലും രോഗ ഭീതിയിൽ താറാവ് ഇറച്ചിക്ക് ഡിമാൻഡ് ഇല്ലാതായി.
കോട്ടയത്ത് മീനച്ചിൽ പഞ്ചായത്തിൽ മാത്രമാണ് പന്നിപ്പനി സ്ഥിരീകരിച്ചതെങ്കിലും പന്നികളെ കൂട്ടത്തോടെ കൊന്നുതുടങ്ങിയതോടെ ഇറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞു.
ഒരു താറാവിന് 350 രൂപ ലഭിക്കുമായിരുന്നു . താറാവിൻ കുഞ്ഞുങ്ങളെ ഹാച്ചറിയിൽ നിന്ന് വാങ്ങി വളർത്തി ഇറച്ചിപ്രായമാകുമ്പോൾ 250 രൂപ വരെ ചെലവാകും. വിൽക്കുമ്പോൾ 100 രൂപയെങ്കിലും ലാഭം ലഭിക്കും. ഇപ്പോഴത് നഷ്ടക്കച്ചവടമായി. താറാവുകളെ കൂട്ടത്തോടെ കൊല്ലുമെന്നതിനാൽ വീണ്ടും താറാവ് കൃഷി സജീവമാകാൻ കാലമേറേ പിടിക്കും.രോഗം ബാധിച്ച് ആദ്യഘട്ടത്തിൽ ചാകുന്ന താറാവുകൾക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. രോഗ ബാധ സ്ഥിരീകരിച്ച് സർക്കാർ അധികൃതർ കൂട്ടത്തോടെ കൊന്നൊടുക്കുന്നവയ്ക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. രോഗം ബാധിക്കാത്ത പ്രദേശങ്ങളിലെ താറാവുകളെ പാടങ്ങളിൽ കൂട്ടത്തോടെ ഇറക്കി തീറ്റ ലാഭിക്കാനും കഴിയില്ല. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ നെല്ലു കൊത്തി തിന്നാനെത്തുന്ന ദേശാടന പക്ഷികളുമായുള്ള സമ്പർക്ക സാദ്ധ്യത രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാൽ താറാവുകളെ പാടത്ത് ഇറക്കാൻ ഭയക്കുകയാണ് കർഷകർ. പക്ഷിപ്പനി ഭീതിയിൽ മുട്ടയ്ക്കും ഡിമാൻഡ് ഇല്ലാതായി. കൊവിഡ് കാലത്ത് നാട്ടിലെത്തിയ വിദേശമലയാളികളിൽ പലരും പന്നിഫാമുകൾ തുടങ്ങി പച്ച പിടിച്ചു വരുന്നതിനിടയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ബാങ്കുവായ്പ എടുത്ത് ഫാം തുടങ്ങിയവർക്കും തിരിച്ചടിയായി. വിപണി തിരിച്ചു വരാൻ ഏറെ കാലമെടുക്കും
പന്നിയിറച്ചിക്ക്: 300 രൂപ.
താറാവ് ലൈവ്: 350 രൂപ.
താറാവ് കർഷകനായ നീണ്ടൂർ ജോസഫ് പറയുന്നു.
"ക്രിസ്മസ് വിപണിക്കായി താറാവ് കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിനിടയിലാണ് വീണ്ടും പക്ഷിപ്പനി പടരുന്നതായ വാർത്ത. കുട്ടനാട്ടിൽ മാത്രമേ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. കോട്ടയത്തേക്ക് രോഗം പടർന്നിട്ടില്ലെങ്കിലും ഡിമാൻഡ് ഇല്ലാതായി. ഇത് ക്രിസ്മസ് വിപണിയും തകർക്കും"..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |