കോട്ടയം . അരി വില ഉയരുകയും നെല്ലിന് ക്ഷാമവുമായതോടെ ഡിമാൻഡ് മാറ്റിവച്ച് കിഴിവ് കുറച്ചും നെല്ലെടുക്കാൻ തയ്യാറായി മില്ലുടമകൾ. മുൻപ് പരമാവധി കിഴിവ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞ കിഴിവിലും അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽനിന്ന് നെല്ല് സംഭരിക്കുകയാണ്.
സപ്ലൈകോയുടെ മാനദണ്ഡം അനുസരിച്ചുള്ള ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻപ് നെല്ലിന് കിഴിവ് വാങ്ങിയിരുന്നത്. നെല്ലിന്റെ ഈർപ്പം, പതിര് എന്നിവ നോക്കി പരമാവധി കിഴിവ് നേടുകയായിരുന്നു മില്ലുകാരുടെ തന്ത്രം. കിഴിവിനെ ചൊല്ലി മില്ലുകാരും കർഷകരും തമ്മിലുണ്ടാകുന്ന തർക്കം മൂലം നെല്ല് സംഭരണം പ്രതിസന്ധിയിലായിരുന്നു. നെല്ലിന്റെ സംഭരണ വില ഉയരുമ്പോഴും കിഴിവ് നൽകുന്നതിനാൽ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുമായിരുന്നില്ല. നെല്ല് കൊയ്ത് കൂട്ടിയിട്ട് കഴിയുമ്പോൾ മഴ എത്തും. ഒടുവിൽ ഗത്യന്തരമില്ലാതെ പറയുന്ന കിഴിവിന് നൽകേണ്ടിവരും. ഇത് മുതലാക്കിയാണ് മില്ലുകാർ കിഴിവ് വാങ്ങിയിരുന്നത്. സപ്ലൈകോ നിർദേശിച്ചിരിക്കുന്ന പാടശേഖരങ്ങളിൽ നിന്നാണ് മില്ലുകൾ നെല്ല് സംഭരണം നടത്തേണ്ടത്.
ആവശ്യം മില്ലുകാരുടേത്.
നെല്ലിന് ആവശ്യം വന്നതോടെയാണ് മില്ലുകാരും കാർക്കശ്യത്തിന് അയവ് വരുത്തിയത്. മുൻപ് നൂറു കിലോയ്ക്ക് ആറു കിലോ വരെ കിഴിവ് വാങ്ങിയിരുന്നിടത്ത് നാലും മൂന്നുമായി കുറച്ചിട്ടുണ്ട്.
പുഞ്ചക്കൃഷി ആശങ്കയിൽ.
പുഞ്ചക്കൃഷിക്കായി ഒരുക്കിയ പാടങ്ങളിൽ മഴ ആശങ്ക വിതയ്ക്കുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തിയിട്ടും അപ്പർകുട്ടനാട് മേഖലയിലെ ജലനിരപ്പ് താഴാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നു. അപ്രതീക്ഷിത വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കടലിലേക്ക് വെള്ളം ഒഴുകാത്തതും സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്. കടലിലെ വേലിയേറ്റത്തിൽ ഉപ്പുവെള്ളം തടയാൻ പ്രധാന തോടുകളിൽ ഓരുമുട്ട് സ്ഥാപിക്കാത്തതിനാൽ പുഞ്ചക്കൃഷിയെ ഇത് ദോഷകരമായി ബാധിക്കും. രണ്ട് യൂണിറ്റിൽ കൂടുതൽ ഉപ്പിന്റെ അളവുണ്ടെങ്കിൽ നെൽകൃഷിയെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |