കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തിക്ക് വേഗം കൂട്ടാൻ തീരുമാനം.
റോഡ് നവീകരണത്തിനായി സ്ഥലമേറ്റെടുക്കലും വേഗത്തിലാക്കും. എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ് വരെ ഏറ്റെടുത്ത സ്ഥലം റോഡിനായി അനുയോജ്യമാക്കാൻ ധാരണയായി. സ്ഥലമൊരുക്കൽ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. എസ്റ്റിമേറ്റ് ലഭിച്ച ഉടൻ ഫണ്ട് അനുവദിക്കും. സ്ഥലത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി 27ന് പബ്ലിക് ഹിയറിംഗ് നടത്തും. റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ മൂല്യനിർണയം ഉടൻ പൂർത്തിയാക്കും. നിലവിൽ വിട്ടുകിട്ടിയ സർക്കാർ ഭൂമിയിലെ ജല സംഭരണി, ട്രാൻസ്‌ഫോർമർ എന്നിവ മാറ്റാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് പരിശോധിച്ച് അനുമതി നൽകാൻ കേരള റോഡ് ഫണ്ട് ബോർഡിനോട് നിർദ്ദേശിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എസ്. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടർ സാംബശിവറാവു തുടങ്ങിയവർ പങ്കെടുത്തു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |