കോഴിക്കോട്: ഓൺലൈൻ പഠനത്തിന് ഇടവേള നൽകി കുട്ടികൾ വീണ്ടും നാളെ മുതൽ ക്ലാസ് മുറികളിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തകത്തിനൊപ്പം മാസ്‌കും സാനിറ്റൈസറുമായി എത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ വിദ്യാലയങ്ങളും ഒരുങ്ങി കഴിഞ്ഞു. നീണ്ട ഒന്നര വർഷത്തിനുശേഷം സ്കൂളിലേത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂളുകളിൽ നടത്തിയത്.
സ്‌കൂളുകളും ക്ലാസ് മുറികളും കിണറുകളും ശുചിമുറികളുമെല്ലാം വൃത്തിയാക്കി. പഴയതും പൂപ്പൽ പിടിച്ചതുമായ ഫർണിച്ചറുകൾ മാറ്റി പകരം പുതിയവ എത്തിച്ചു. ചില സ്കൂളുകളിൽ മനോഹരങ്ങളായ ചുമർചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങളും പെരുമാറ്റ ചട്ടങ്ങളും വിവരിക്കുന്ന പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും ചേർന്നാണ് 'ബാക് ടു സ്‌കൂൾ' ബോധവത്ക്കരണ പോസ്റ്ററുകൾ ഒരുക്കിയത്. എല്ലായിടങ്ങളിലും സാനിറ്റെസർ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച അനുപമം വിമല വിദ്യാലയം ശുചീകരണ യജ്ജത്തിലൂടെയാണ് വിദ്യാലയങ്ങൾ പൂർണമായും ഒരുങ്ങിയത്. സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനവും ഇന്നലെ നടന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 44 ഗവ ഹയർസെക്കൻഡറി സ്കൂളുകളിലും 128 എയ്ഡഡ് സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്.
തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രക്ഷിതാക്കൾ, കുടുംബശ്രീ, രാഷ്ട്രീയ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണം പൂർത്തിയാക്കിയത്. അദ്ധ്യാപകർ സ്‌കൂളുകളിൽ നേരിട്ടെത്തി ശുചീകരണത്തിനും മറ്റ് അദ്ധ്യയന ഒരുക്കങ്ങൾക്കും നേതൃത്വം നൽകി. ഇടവിട്ട ദിവസങ്ങളിൽ പി.ടി.എ ചേരുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ അടുത്തിടപഴകുന്നത് ഒഴിവാക്കാനായി പല സ്‌കൂളുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെയാണ് അദ്ധ്യാപകർ നിർദ്ദേശങ്ങൾ കൈമാറുക. ഒന്ന് മുതൽ 7വരെയുള്ള ക്ലാസുകളും , എസ്.എസ്.എൽ.സിയും പ്ലസ്ടുവുമാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. ബാക്കി ക്ലാസുകൾ 15ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |