കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലും കേരളത്തെ തഴഞ്ഞ് ലക്ഷദ്വീപ് ഭരണകൂടം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പി.ജി കോഴ്സുകളടക്കം ഒഴിവാക്കാനാണ് തീരുമാനം. പകരം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെ കൊണ്ടുവരികയാണ്. ഇതു സംബന്ധിച്ച സർക്കുലർ ഇറങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ 18 വർഷമായി ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ഏക ആശ്രയം കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ്. ബി.എ അറബികിനു പുറമെ കാലിക്കറ്റിന്റെ പി.ജി കോഴ്‌സുകളും നിറുത്തലാക്കാൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ബദൽ സംവിധാനത്തിന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയ്ക്ക് അനുമതി നൽകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ തൊഴിൽനൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന കമ്മ്യുണിറ്റി കോളേജുകൾ തുടങ്ങും. വൈകാതെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ സ്ഥിരം കാമ്പസ് ദ്വീപിൽ അനുവദിക്കുകയാണ് ലക്ഷ്യം.
ഈ അദ്ധ്യയനവർഷം തന്നെ മൂന്നു കോഴ്‌സുകൾ തുടങ്ങാനാണ് തീരുമാനം. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കടമത്ത് ദ്വീപിലെ കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തുക. ഇവിടത്തെ ഹോസ്റ്റൽ സൗകര്യവും ഉപയോഗപ്പെടുത്തും. സ്ഥിരം കാമ്പസ് സ്ഥാപിക്കാൻ ഭൂമി കണ്ടെത്തുന്നതിനുൾപ്പെടെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അധികൃതരെ ദ്വീപിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
കേരളത്തെ ആശ്രയിച്ചുവരുന്ന നൂറു കണക്കിന് വിദ്യാർത്ഥികളുടെ താവളം ഇനി പോണ്ടിച്ചേരിയാവും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതരുടെ പിടിപ്പുകേടും നിരുത്തരവാദ സമീപനവുമാണ് കോഴ്‌സുകൾ പോണ്ടിച്ചേരിയിലേക്ക് മാറ്റാൻ കാരണമെന്നാണ് ലക്ഷദ്വീപ് അധികൃതരുടെ വിശദീകരണം. ദ്വീപിലെ കോഴ്‌സുകളിൽ വൈവിധ്യവത്കരണം ആവശ്യപ്പെട്ട് പല തവണ കാലിക്കറ്റിനെ സമീപിച്ചിരുന്നു. എന്നാൽ, കാര്യമായ പ്രതികരണമുണ്ടായില്ല. ഇതാണ് കുട്ടികളുടെ ഭാവി പരിഗണിച്ചുള്ള പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അവർ പറയുന്നത്.
എന്നാൽ, ബേപ്പൂർ തുറമുഖത്തോടുൾപ്പെടെയുള്ള അവഗണനയുടെ തുടർച്ചയാണ് ലക്ഷദ്വീപ് തീരുമാനത്തിനു പിന്നിലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |