കോഴിക്കോട് : കോഴിക്കോട് ജില്ലാ ജയിലിലെ ജയിൽക്ഷേമ ദിനാഘോഷങ്ങൾക്ക് തുടക്കമായി. തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സമ്പന്ന രാജ്യങ്ങളിലേതിന് സമാനമായി സംസ്ഥാനത്തെ ജയിലുകളും വളരുകയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനുമുളള ധാരണ തിരുത്തുമെന്ന് ജയിൽവാസകാലത്ത് പ്രതിജ്ഞയെടുക്കാൻ തടവുകാർക്ക് കഴിയണം. കൈത്തൊഴിലുകൾ പരിശീലിക്കണം. ലൈബ്രറികൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജയിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾക്കായി കഥ, കവിതാ രചന, ഗാനാലാപനം, ചെസ്, കാരംസ് തുടങ്ങിയ മത്സരങ്ങൾ, വിവിധ തരം ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ആഘോഷപരിപാടികൾ ഡിസംബർ രണ്ടിന് സമാപിക്കും.
ഉത്തരമേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം.കെ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖല റീജിയണൽ വെൽഫയർ ഓഫീസർ കെ.വി.മുകേഷ്, കോർപറേഷൻ കൗൺസിലർ പി.കെ.നാസർ, ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. സുരേഷ്, ഉത്തരമേഖല കെ.ജെ.എസ്.ഒ.എ സെക്രട്ടറി രാജീവൻ കൊട്ടയോടൻ എന്നിവർ സംസാരിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്ത് സ്വാഗതവും വെൽഫയർ ഓഫീസർ ടി.രാജേഷ്‌കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |