കോഴിക്കോട്; ക്രിസ്മസ്- പുതുവത്സര രാവുകളെ ലഹരിയിൽ സ്മരണീയമാക്കാൻ ആരും കോപ്പുകൂട്ടേണ്ട, ചാരക്കണ്ണുമായി എക്സെെസുണ്ട് നിങ്ങൾക്ക് ചുറ്റും. ജില്ലയിൽ വൻതോതിൽ ലഹരി ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് പരിശോധന കടുപ്പിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ നാലാം തീയതി മുതൽ എക്സെെസ് സ്പെഷ്യൽ ഡ്രെെവ് ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്ട്രെെക്കിംഗ് ഫോഴ്സാണ് പ്രവർത്തിക്കുന്നത്. വടകര- പേരാമ്പ്ര, താമരശ്ശേരി- കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചാണ് സ്ട്രെെക്കിംഗ് ഫോഴ്സുകളുടെ പ്രവർത്തനം. എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഡ്രൈവ് ജനുവരി മൂന്ന് വരെ തുടരും. സിവിൽ ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാൽ പൊതുജനങ്ങൾക്ക് 0495 2372927 എന്ന ഫോൺ നമ്പറിൽ കൺട്രോൾ റൂമിൽ അറിയിക്കാം.
സ്പെഷ്യൽ ഡ്രെെവിന്റെ ഭാഗമായി രാത്രി പട്രോളിംഗ്, ബോർഡർ പെട്രാളിംഗ്, വാഹന പരിശോധന, ചെക്ക് പോസ്റ്റുകൾ, ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന എന്നിവ കർശനമാക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജില്ലയിലേക്ക് മദ്യം ഒഴുകാൻ സാദ്ധ്യതയുള്ളതിനാൽ മാഹിയിലടക്കം പഴുതടച്ച പരിശോധനയാണ്. ഇതിനായി ഓരോ റെയിഞ്ച് പരിധിയിലും പ്രത്യേക ടീമിനെ നിയോഗിച്ചു. ലഹരി ഉത്പ്പന്നങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ഇടയുള്ളതിനാൽ ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണുകളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
'' കൊവിഡ് ഏറെക്കുറെ കുറഞ്ഞ സാഹചര്യമാണ്. നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ ഇത്തവണ ആഘോഷങ്ങളിൽ അനധികൃത മദ്യവും മയക്കുമരുന്നും ഒഴുകിയെത്താൻ സദ്ധ്യതയേറെയാണ്. അതുകൂടി മുൻകൂട്ടി കണ്ടാണ് പരിശോധന കർശനമാക്കിയത്.
എം. സുഗുണൻ, അസി.എക്സെെസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |