പി.ജി ഡോക്ടർമാരുടെ സമരം 12 ാം ദിവസത്തിലേക്ക്
കോഴിക്കോട്: ''കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ കഴിയാതെ തിരിച്ചു പോയതാണ്. അതിരാവിലെ എത്തിയിട്ടും ഈ സമയം വരെ ഡോക്ടറെ കാണിക്കാൻ കഴിഞ്ഞില്ല. വെയില് കൊണ്ട് നിന്നതിനാൽ തല കറങ്ങുകയാണ് ''- ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ അടിവാരം സ്വദേശി രാധയുടെ വാക്കുകളാണിത്. ഇവരുടെ മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളേജിലെത്തുന്ന പല രോഗികൾക്കും പറയാനുളളത് സമാന അനുഭവം.
വിവിധ ആവശ്യങ്ങളുന്നയിച്ച് പി.ജി ഡോക്ടർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിന് പിറകെ ഹൗസ് സർജൻമാരും പണിമുടക്കിയതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഇന്നലെ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. പി.ജി ഡോക്ടർമാർ സമരം തുടങ്ങിയപ്പോൾ തന്നെ ആശുപത്രിയുടെ താളം തെറ്റിയിരുന്നു. കൂട്ടത്തിൽ ഹൗസ് സർജൻമാരും പണിമുടക്കിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
അത്യാഹിത വിഭാഗം, ഐ.സി.യു, ഒ.പി, വാർഡുകൾ എന്നിവയെ സമരം സാരമായി ബാധിച്ചു. പല ഒ.പികളിലും ഒന്നും രണ്ടും ഡോക്ടർമാർ മാത്രമായതിനാൽ രോഗികൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടറെ കാണാതെ മടങ്ങേണ്ടി വന്നവരുമുണ്ട്. സമരമറിയാതെ ആശുപത്രിയിലെത്തി കുടുങ്ങിയവരുമുണ്ട്. മെഡിസിൻ ഒ.പിയിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
തീയതി നിശ്ചയിച്ച പല ഓപ്പറേഷനുകളും ഇന്നലേയും മുടങ്ങി. അടിയന്തര ഓപ്പറേഷനുകൾ മാത്രമാണ് ഇന്നലെ നടന്നത്. കിടത്തി ചികിത്സ ആവശ്യമുളള ഒ.പി രോഗികളെ അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിടുകയാണ്. വാർഡുകളിൽ കഴിയുന്ന ഗുരുതര രോഗികളല്ലാത്തവരെ ഡോക്ടർമാർ ഡിസ്ചാർജ് നൽകി പറഞ്ഞുവിടുന്ന സ്ഥിതിയുമുണ്ട്.
ലാബുകളിൽ ജീവനക്കാർ കുറഞ്ഞതോടെ പരിശോധനയ്ക്ക് ഭീമമായ തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്. ഹൗസ് സർജൻമാരുടെ സമരം ഏറ്റവും കൂടുതൽ ബാധിച്ചത് വാർഡുകളെയാണ്. പി.ജി ഡോക്ടർമാരേക്കാൾ വാർഡുകളിൽ ചികിത്സ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നു. അതെസമയം ഡോക്ടർമാരുടെ സമരം അറിഞ്ഞതോടെ മെഡിക്കൽ കോളേജിലേക്ക് രോഗികൾ എത്തുന്നത് കുറഞ്ഞു.
പല ജില്ലകളിൽ നിന്നായി ദിനംപ്രതി മൂവായിരത്തിലധികം രോഗികൾ വന്നിരുന്ന ആശുപത്രിയിൽ ഇന്നലെ എത്തിയത് 1000ത്തിൽ താഴെ മാത്രം. അതിനിടെ നോൺ അക്കാഡമിക്ക് ജൂനിയർ റസിഡൻസ് ഡോക്ടർമാരുടെ ഇന്റർവ്യൂ ഇന്നലെ നടന്നു.
'' ഡോക്ടർമാരുടെ സമരം അറിയില്ലായിരുന്നു. രാവിലെ എത്തിയിട്ടും ഡോക്ടറെ കാണിക്കാൻ കഴിഞ്ഞില്ല. അഡ്മിറ്റ് ആകുമെന്ന് പ്രതീക്ഷിച്ച് സാധനങ്ങളെല്ലാമായാണ് എത്തിയത്. ''- നഫീസ, താമരശ്ശേരി സ്വദേശി
. സൂചനാ പണിമുടക്കുമായി ഹൗസ് സർജൻമാർ
ജോലി ഭാരം കുറയ്ക്കണമെന്നും നേരത്തെ ഉണ്ടായിരുന്ന നാല് ശതമാനം സ്റ്റൈപ്പന്റ് വർദ്ധന പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഹൗസ് സർജൻമാർ സൂചനാ പണിമുടക്ക് നടത്തി. രാവിലെ എട്ടുമുതൽ അത്യാഹിതം, കൊവിഡ് എന്നിവ ഒഴികെ മറ്റെല്ലാ വിഭാഗവും ബഹിഷ്ക്കരിച്ചു. ഇന്ന് രാവിലെ 8 മണി വരെയാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികളായ ഡോ. രാഷിബ്, ഡോ.നവീൻ, ഡോ.കാവ്യ, പി.ജി അസോസിയേഷൻ പ്രതിനിധി ഡോ.അഞ്ജന, കോളേജ് യൂണിയൻ ഭാരവാഹി ഫായിസ മൂസ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |