കോഴിക്കോട്: ജിയോളജിസ്റ്റിനെ നിയമിക്കാൻ സർക്കാർ കാട്ടുന്ന അലംഭാവം ജില്ലാ മെെനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. രണ്ട് മാസമായി ഓഫീസ് നാഥനില്ലാക്കളരിയാണ്. ജിയോളജിസ്റ്റില്ലാത്തതിനാൽ പാറ ഖനനം, മണ്ണെടുപ്പ് തുടങ്ങിയവയ്ക്കെല്ലാം നൽകിയ അപേക്ഷകൾ കുന്നുകൂടുകയാണ്. ഇത് നിർമ്മാണ മേഖലയ്ക്കും തിരിച്ചടിയായി. നേരത്തെയുണ്ടായിരുന്ന ജിയോളജിസ്റ്റ് സ്ഥലംമാറിപ്പോയതോടെയാണ് ഓഫീസ് പ്രവർത്തനം താളംതെറ്റിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമ്മാണം ഉൾപ്പെടെ നിലച്ച മട്ടാണ്. വീട് നിർമ്മാണത്തിന് മണ്ണെടുക്കണമെങ്കിൽ ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ അപേക്ഷ നൽകിയവർ നെട്ടോട്ടത്തിലാണ്.
പുതിയ ക്വാറികൾ തുടങ്ങാൻ കഴിയുന്നില്ല. നിലവിലുള്ളവയുടെ ലൈസൻസ് പുതുക്കൽ നിലച്ചു. നേരത്തെ പരിശോധന പൂർത്തിയാക്കിയവയിൽ പോലും ഫീസടച്ച് അനുമതി നേടാൻ കഴിയുന്നില്ല. പുതിയ ജിയോളജിസ്റ്റ് എന്ന് വരുമെന്ന് ഓഫീസിലെ മറ്റുള്ളവർക്കും ഒരു നിശ്ചയവുമില്ല.
ക്വാറികൾക്ക് അനുമതി നൽകുന്നതും ലൈസൻസ് പുതുക്കുന്നതും നിലച്ചതോടെ കല്ല്, എം.സാന്റ് എന്നിവയ്ക്ക് ക്ഷാമം നേരിടുകയാണ്. അനധികൃത ക്വാറികൾക്കെതിരായ നൂറുകണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. നിലവിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റിന് ഓഫീസ് ചുമതലകൾ മാത്രമാണ് നൽകിയിട്ടുള്ളത്.
നേരത്തെയുണ്ടായിരുന്ന ജിയോളജിസ്റ്റ് സ്ഥലം മാറിയപ്പോൾ പകരം വിരമിക്കാൻ ഏതാനും മാസം മാത്രം ബാക്കിയുള്ള തിരുവനന്തപുരം സ്വദേശിയെയായിരുന്നു നിയമിച്ചത്. എന്നാൽ ഇയാൾ സ്ഥലം മാറ്റത്തിനെതിരെ കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങി. ഇതിനെതിരേ സർക്കാർ കോടതിയെ സമീപിച്ചതോടെ വിഷയം നിയമ പോരാട്ടമായി. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥൻ കോഴിക്കോട്ട് ജോലിയെടുക്കണമെന്ന സർക്കാരിന്റെ പിടിവാശിയാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന ആക്ഷേപമുണ്ട്. കേസ് തീരുംവരെ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കാമെങ്കിലും സർക്കാർ തയ്യാറാവുന്നില്ല.
''ജിയോളജിസ്റ്റില്ലാത്തതിനാൽ ജില്ലയിലെ പല വികസന പ്രവർത്തനങ്ങളും നിലച്ച മട്ടാണ്. ജിയോളജിസ്റ്റിനെ ഉടൻ നിയമിക്കുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയോ ചെയ്ത് നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.-കെ.എം.ബഷീർ, പ്രസിഡന്റ്, മലബാർ ഡെവലപ്പ്മെന്റ് ഫോറം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |