കുറ്റ്യാടി: യുദ്ധമേഘങ്ങൾ ഇരുട്ടുപരത്തിയ യുക്രെയിനിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയ കുറ്റ്യാടി പൂളത്തറയിലെ ആദർശ് ആർ നാരായണന് കുടുംബത്തോടൊപ്പമിരുന്ന് പറയാൻ ഏറെയുണ്ട് കാര്യങ്ങൾ.
വിനീത്സ സ്റ്റേറ്റിലെ വിനീത്സ നാഷണൽ മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ആദർശ്. അതിർത്തിയിലെ സംഘർഷം മാത്രമായി അവസാനിക്കുമെന്നായിരുന്നു കരുതിയത്. കണ്ണ് ചിമ്മിത്തുറക്കും വേഗത്തിലാണ് യുദ്ധമായി മാറിയത്. എങ്ങനെയെങ്കിലും റൊമേനിയൻ അതിർത്തിയിലെത്തണമെന്ന അധികൃതരുടെ സന്ദേശം ലഭിച്ചതോടെ സർവകലാശാലയിൽ നിന്ന് റൊമേനിയൻ അതിർത്തി ഗ്രാമമായ സീററ്റിലേക്ക് യാത്ര തുടങ്ങി. നാനൂറിലേറെ കിലോമീറ്റർ ബസിൽ യാത്ര ചെയ്താണ് സീററ്റിലെത്തിയതെന്ന് ആദർശ് പറയുന്നു.
ബസിൽ 43 മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. സീററ്റിന് 13 കിലോമീറ്റർ പിന്നിലാണ് ബസ് നിർത്തിയത്. കൈയിലെ ലെഗേജുമായി സീററ്റ് അതിർത്തിയിലേക്കുള്ള യാത്ര സാഹസികം തന്നെയായിരുന്നു. വഴിയിൽ വെള്ളവും ഭക്ഷണവും നൽകാൻ റെഡ്ക്രോസ് പോലുള്ള സംഘടനകൾ ഉണ്ടായിരുന്നതാണ് ഏക ആശ്വാസം.ഒന്നര ദിവസം അതിർത്തിയിൽ തങ്ങേണ്ടി വന്നു. ബുച്ച്റസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്കും പിന്നീട് കൊച്ചിയിൽ എത്തുകയുമായിരുന്നുവെന്ന് ആദർശ് പറഞ്ഞുനിർത്തുമ്പോൾ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ സന്തോഷം ആ മുഖത്ത് പരന്നിരുന്നു.
കുറ്റ്യാടി പൂളത്തറ തറവാട്ടിലെ അംഗമായ നാരായണന്റെയും രേഖയുടെയും മൂത്ത മകനാണ് ആദർശ്. സഹോദരി ആദിത്യ. എസ്.എൻ.ഡി.പി യോഗം കുറ്റ്യാടി ശാഖയിലെ സജീവ പ്രവർത്തകനാണ് നാരായണൻ.എസ്.എൻ.ഡി.പി വടകര യൂനിയൻ ഡയറക്ടർ പൂളത്തറ കൃഷ്ണന്റെ അടുത്ത ബന്ധുകൂടിയാണ് ആദർശ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |