കോഴിക്കോട്: നഗരത്തിൽ മാലിന്യ സംസ്‌കരണത്തിന്റെ വാതിൽ അടഞ്ഞതോടെ കുടുംബശ്രീയുടെ ഹരിതകർമ്മ സേനക്കാർ തീരാത്ത അങ്കലാപ്പിൽ. പ്ലാസ്റ്റിക് മാലിന്യം നാൾക്കുനാൾ പെരുകിവരുമ്പോൾ ഇതു എങ്ങോട്ടു നീക്കാനാവുമെന്നറിയാതെ കുഴങ്ങുകയാണ് ഇവർ. മാലിന്യ ശേഖരണവും സംസ്‌കരണവും ഏതാണ്ടു നിലച്ചെന്നു മാത്രമല്ല, ഹരിത കർമ്മസേനക്കാരുടെ വരുമാനം മുട്ടിയ നിലയിലുമായി.
നഗരസഭയിലെ 75 ഡിവിഷനുകളിലും നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന അഞ്ഞൂറ്റമ്പതോളം വരുന്ന ഹരിതകർമ്മസേനക്കാർ പൊതുവെ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിൽ നിന്നു പതുക്കെ പിന്മാറാൻ തുടങ്ങിക്കഴിഞ്ഞു. ഇതോടെ പലരും വഴിയോരത്തും ഒഴിഞ്ഞ പറമ്പുകളിലുമൊക്കെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന അവസ്ഥയാണിപ്പോൾ. പ്ലാസ്റ്റിക് മാലിന്യശേഖരണത്തിൽ നിന്നുള്ള തുച്ഛവരുമാനത്തിലൂടെ ജീവിതം തള്ളിനീക്കിവന്ന ഹരിതകർമ്മ സേനാംഗങ്ങൾ വല്ലാത്ത ആശങ്കയിലാണ്.
ഞെളിയൻപറമ്പിലും വെസ്റ്റ്ഹില്ലിലും ആരംഭിച്ച മാലിന്യ സംസ്‌കരണ പ്ലാന്റുകൾ പൂട്ടിയതാണ് കഴിഞ്ഞ രണ്ടു മാസമായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം അവതാളത്തിലാക്കിയത്. നഗരത്തിൽ മാലിന്യക്കെട്ടുകൾ നിക്ഷേപിക്കുന്ന ഇടങ്ങൾ കുന്നു കണക്കെയായിട്ടുണ്ട്.
കുടംബശ്രീയുടെ കീഴിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ 2018-ലാണ് ഹരിതകർമ്മസേനയ്ക്ക് രൂപം കൊടുത്തത്. തുടക്കത്തിൽ മാതൃകാപരമായി മുന്നോട്ടുനീങ്ങിയിരുന്നു കോഴിക്കോട് കോർപ്പറേഷനിലെ സേന. ഇപ്പോൾ പക്ഷേ, ഇവരൊക്കെയും എന്തുചെയ്യുമെന്നറിയാതെ വലയുകയാണ്.
ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയത് വെസ്റ്റ്ഹില്ലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വളപ്പിലാണ്. നിറവ് വേങ്ങേരി പരിസ്ഥിതി കൂട്ടായ്മയാണ് സൗജന്യാടിസ്ഥാനത്തിൽ ഇത് ഏറ്റെടുത്തത്. മൂന്നു വർഷത്തോളം പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിച്ചു. പ്രതിമാസം ഏതാണ്ട് നാല്പതിനായിരം രൂപ കോർപ്പറേഷന് കൊടുത്തുവന്നു. വീടുകളിൽ നിന്ന് 70 രൂപയും സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ അളവനുസരിച്ച് നൂറു രൂപയ്ക്ക് മുകളിലുമെന്ന കണക്കിലാണ് പ്രതിമാസം ഹരിത കർമ്മസേനക്കാർ പിരിച്ചുവന്നത്. വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോയി. നഗരത്തിലുടനീളം പ്ലാസ്റ്റിക് മാലിന്യം വന്നടിയുന്ന അവസ്ഥ വലിയൊരു പരിധിവരെ ഒഴിവായതുമാണ്. അതിനിടയ്ക്കാണ് വെസ്റ്റ്ഹിൽ പ്ലാന്റ് പൂട്ടാനിടയായത്.
മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പ്ലാന്റ് ഞെളിയൻപറമ്പിലേക്ക് വന്നതോടെ അവിടെ പ്രവർത്തിച്ചുവന്നതും പൂട്ടേണ്ട അവസ്ഥ വന്നു. ഫലത്തിൽ നഗരസഭാ പരിധിയിൽ പ്ളാസ്റ്റിക് സംസ്‌കരണം തീരെയില്ലെന്നുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |