#സംരക്ഷണ സമിതി വീണ്ടും കോടതിയിൽ
കോഴിക്കോട്: കല്ലായി പുഴ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധിക്കും പുല്ലുവില. വിധിവന്നിട്ട് മാസങ്ങളായിട്ടും നടപ്പിലാക്കാത്തതിനു പിന്നിൽ ചില ഉദ്യോഗസ്ഥരും, പുഴ കൈയേറ്റക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കല്ലായി പുഴ സംരക്ഷണസമിതി. പുഴ വീണ്ടെടുക്കാനുള്ള കോടതി വിധി നടപ്പാക്കാത്ത അധികാരികളുടെ നിലപാടിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
പുഴത്തീരത്തെ സർക്കാർ പുറംമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികൾക്ക് മരവ്യവസായത്തിന് ലീസിന് നൽകിയതാണ്. കല്ലായിയിൽ മരവ്യവസായത്തിന്റെ മറവിൽ വ്യാപകമായി പുഴ കൈയേറി മണ്ണിട്ട് നികത്തിയവർ മരവ്യവസായത്തെയും കല്ലായി പുഴയെയും നശിപ്പിച്ചിരിക്കുകയാണ്. പുഴ പുറമ്പോക്ക് ഭൂമി തിരിച്ചറിയുന്നതിന് അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് 3 അടി ഉയരമുള്ള നൂറ് ജെണ്ടകൾ സ്ഥാപിച്ചിരുന്നു. ജെണ്ടകൾ നശിപ്പിക്കും വിധം മുകളിൽ മരങ്ങൾ ഇറക്കിയിട്ടും ജെണ്ടകൾ കൈയേറിയിട്ടും സർക്കാർ ഭൂമിയെന്ന് കലക്ടർ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തിട്ടും നടപടി സ്വീകരിക്കാത്തതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുമായി കൈയേറ്റക്കാർക്കുള്ള സ്വാധീനമാണ്. ജെണ്ട നശിപ്പിച്ചതിൽ പുഴസംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭൂരേഖ തഹസിൽദാർ കസബ പോലീസിൽ പരാതി നൽകിയിട്ട് മാസങ്ങളായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. കൈയേറ്റക്കാരുടെ പിടിയിൽ നിന്നും പുഴയെ വേർപെടുത്തിയെടുത്ത് സംരക്ഷിക്കുകയെന്നത് നഗരവാസികളെ സംബന്ധിച്ചിടത്തോളം സ്വപ്‌ന സമാനമാവുകയാണ്.
കോടതിവിധി നടപ്പിലാക്കാത്തതിന്
പിന്നിൽ കൈയേറ്റക്കാരുടെ സമ്മർദ്ദം
കോഴിക്കോട്: പതിമൂന്ന് വർഷം മുമ്പ് കല്ലായി പുഴ നവീകരണത്തിന് റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് നാല് കോടി തൊണ്ണൂറുലക്ഷം രൂപയും കോഴിക്കോട് കോർപ്പറേഷൻ ഏഴര കോടി രൂപയും അനുവദിച്ചിട്ടും പുഴ നവീകരണ പ്രവൃത്തിക്ക് തടസം പുഴ കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ചവരുടെ സമ്മർദമാണെന്ന് സംരക്ഷണ സമിതി. മുപ്പത് വർഷത്തിനിടയിൽ പുഴ ഒഴുകിയിരുന്ന 100 ഏക്കറിലധികം പുഴയും തീരവും സ്വകാര്യ വ്യക്തികൾ കൈയേറിയെന്ന പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ഹൈക്കോടതി വിധിപ്രകാരം പുഴ ഒരു ഭാഗം മാത്രം റവന്യൂ ഉദ്യോഗസ്ഥർ സർവ്വേ നടത്തിയപ്പോൾ 23.5. ഏക്കർ പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറി കൈവശപ്പെടുത്തിയാതായി കണ്ടെത്തിയിരുന്നു. അഞ്ച് വർഷം കഴിഞ്ഞെങ്കിലും നടപടികളുണ്ടായിട്ടില്ല. ഇത്തരം കൈയേറ്റ ഭൂമികളിൽ സ്വകാര്യവ്യക്തികൾ കെട്ടിടങ്ങൾ നിർമ്മിച്ച് വാടകയ്ക്ക് നൽകിയിരിക്കുന്നതും സർക്കാറിനെതിരെ നടക്കുന്ന പകൽ കൊള്ളയാണ്. വീതിയുണ്ടായിരുന്ന പുഴ കുപ്പിക്കഴുത്ത് പോലെ ചുരുങ്ങിയിട്ടും പുഴയെ വീണ്ടെടുക്കാൻ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ വില്ലേജ് ഓഫീസുൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരും, കൈയേറ്റക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും സമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |