കോഴിക്കോട്: സി.എച്ച്. ഫ്‌ളൈ ഓവർ റിപ്പയർ വർക്കിന് വേണ്ടി കട ഒഴിപ്പിക്കുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്താത്തതിനാൽ മേയ് 10ന് കടകളടച്ച് പ്രതിഷേധിക്കാൻ തിരുമാനിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. 1985 മുതൽ ടെൻഡർ നടപടികളിലൂടെ 69 വ്യാപാരികൾ ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. ഒമ്പത് വർഷത്തേക്ക് കാലാവധി നിശ്ചയിച്ച്, മാസവാടകയ്ക്ക് പുറമേ 10000രൂപ തിരിച്ചുനൽകാത്ത പ്രീമിയം തുകയും നൽകിയിട്ടുണ്ട്. കൂടാതെ ആറുമാസത്തെ വാടക ഡിപ്പോസിറ്റും മുൻകൂട്ടി നൽകിയതാണ്. തുടർന്ന് ഓരോ മൂന്നുവർഷവും 20ശതമാനം വർദ്ധിപ്പിച്ച ലൈസൻസ് ഫീസും മൂന്നുവർഷത്തെ കാലാവധിയിൽ എഗ്രിമെന്റും വെച്ചാണ് വ്യാപാരം നടത്തുന്നത്. ഇതുപ്രകാരം 2024 മാർച്ച് 30 വരെ ലൈസൻസ് എഗ്രിമെന്റ് കാലാവധിയുള്ളവരും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതുക്കിപ്പണിയലിന്റെ പേരിൽ വ്യാപാരികളെയും ജീവനക്കാരെയും പെരുവഴിയിലേക്ക് ഇറക്കുന്ന നടപടികൾ .
പാലം റിപ്പയർ ചെയ്യുമ്പോൾ കട മുറികൾ ഒഴിവാകാൻ ബദൽ സംവിധാനമായി പകരം മുറികൾ അനുവദിക്കുക, പാലം റിപ്പയർ ചെയ്യുമ്പോൾ നഷ്ടമുണ്ടാകുന്ന വ്യാപാരികൾക്ക് നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുക, റിപ്പയർ വർക്ക് യഥാ സമയങ്ങളിൽ അവലോകനം ചെയ്യുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ഇതിൽ വ്യപാരികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുകയും ചെയ്യുക, റിപ്പയർ ചെയ്യുന്ന കാലാവധി സമയം, ലൈസൻസ് ഫീസ് കാലാവധിയിൽ കുറവ് എന്നിവ നൽകുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽ കുമാർ, ടി. എൻമോസ്, ബേബി കിഴക്കേഭാഗം, എ. ഹരികൃഷ്ണൻ, എ.എം. മമ്മദ് കോയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |