കോഴിക്കോട്: സ്വർണക്കടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സി.പി.എം അക്രമങ്ങൾക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചു.
എരഞ്ഞിപാലത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഉദ്ഘാടനശേഷം ബാരിക്കേഡ് ഇളക്കിമാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് നാലിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോവാൻ തയ്യാറാവാത്ത പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ സ്ഥാപിച്ച സി.പി.എം അനുകൂല ഫ്ലക്‌സ് ബോർഡുകൾ തകർത്ത് റോഡിലേക്ക് എറിഞ്ഞു. കളക്ടറേറ്റ് കവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് ഇളക്കി മാറ്റിയ പ്രവർത്തകർ റോഡിലേക്ക് വലിച്ചിട്ട് പത്ത് മിനിറ്റോളം റോഡ് ഉപരോധിച്ചു.
മാർച്ച് എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.റസാഖ് സ്വാഗതം പറഞ്ഞു. ഉമ്മർ പാണ്ടികശാല, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, പി.എം.ജോർജ്, ഹെലൻ ഫ്രാൻസിസ്, അജയ്‌കുമാർ, വി.മനോഹരൻ, കെ.പി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സത്യൻ കടിയങ്ങാട്, കെ.രാമചന്ദ്രൻ, പി.എം.അബ്ദുറഹ്മാൻ, അച്യുതൻ പുതിയേടത്ത്, ദിനേശ് പെരുമണ്ണ, ടി.കെ.രാജേന്ദ്രൻ, വി.എം. ചന്ദ്രൻ, ഷെറിൽ ബാബു, പി.വി.ബിനീഷ്‌കുമാർ, നിസാർ, കെ.പി.ബാബു, കെ.എം.ഉമ്മർ, ഹാഷിം മനോളി, യു.സി. രാമൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആർക്കും പരിക്കില്ലാതെ എ.കെ.ജി സെന്ററിൽ
പൊട്ടിയ ബോംബേത്: എം.കെ.മുനീർ
കോഴിക്കോട്: ആർക്കും പരിക്കില്ലാതെ ഐ.കെ.ജി സെന്ററിൽ പൊട്ടിയ ബോംബ് ഏതെന്ന് അന്വേഷിക്കണമെന്ന് എം.കെ.മുനീർ എം.എൽ.എ. സി.പി.എം അക്രമങ്ങൾക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കലാപം ഉണ്ടാക്കാൻ പോകുന്നെന്ന് കെ.ടി.ജലീൽ പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. എ.കെ.ജി സെന്ററിന് നേരെയും ബോംബേറ് ഉണ്ടായി. കേരളത്തിൽ സി.പി.എമ്മിന് പ്രതിസന്ധിയുണ്ടാകുമ്പോൾ എ.കെ.ജി സെന്ററും ബി.ജെ.പിയ്ക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ ബി. ജെ.പി ഓഫീസുകളും ആക്രമിക്കപ്പെടാറുണ്ട്. പൊലീസ് കാവലും സി.സി .ടി.വികളുമുള്ള എ.കെ.ജി സെന്ററിൽ സ്‌കൂട്ടറിൽ വന്ന് ബോംബേറ് നടത്തുകയെന്നത് അവിശ്വസനീയമാണ്. പരാതിയിൽ കഴമ്പില്ലെങ്കിൽ എന്തുകൊണ്ട് സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും മുനീർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |