കോഴിക്കോട്: മഴയത്തും വെയിലത്തും വെള്ളക്കെട്ട് ഒഴിയാതെ ഒരു ബസ് സ്റ്റോപ്പ്, അതും നഗരമദ്ധ്യത്തിൽ!. മാനാഞ്ചിറ സ്‌ക്വയറിന് സമീപത്തെ എൽ.ഐ.സി ബസ്‌സ്റ്റോപ്പിനാണ് ഈ ദുർഗതി. നഗരത്തിൽ കൂടുതൽ ആളുകൾ ബസ് കാത്തിരിക്കുന്ന സ്റ്റോപ്പിലേക്ക് ബസ് വന്നാൽ തുള്ളൽക്കളിയാണ്. ചെളിക്കുഴിയിലിറങ്ങാതെ നിവൃത്തിയില്ല. മഴപെയ്താൽ വെള്ളം റോഡിന് നടുഭാഗം വരെയെത്തും. എന്നാൽ വെയിൽ വന്നാലും ഈ വെള്ളക്കെട്ടൊഴിയില്ല. ചാടിക്കടക്കാനും പറ്റില്ല. നഗരത്തിലെ അഴുക്കെല്ലാം ഒഴുകിയെത്തി കൊതുക് നിറഞ്ഞ് വൃത്തിഹീനമായ വെള്ളത്തിൽ ചിവിട്ടാതെ ഒരിക്കലും ബസ് കയറാനാവില്ല. സിറ്റി ബസുകളിൽ ഭൂരിഭാഗവും വന്നുനിൽക്കുന്ന സ്റ്റോപ്പായതിനാൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഈ സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. ബസ് വന്നു നിന്നാൽ പുരുഷൻമാരും ആൺകുട്ടികളുമെല്ലാം നേരെ ബസിന്റെ സ്‌റ്റെപ്പിലേക്ക് ചാടിക്കയറും. കുഴങ്ങുന്നത് സ്ത്രീകളാണ്. പല ഘട്ടങ്ങളിലായി ഇതിനെതിരെ വാർത്തകളുണ്ടായെങ്കിലും അധികൃതരുടെ ശ്രദ്ധ ഇതുവരെ പതിഞ്ഞിട്ടില്ല. ഫൂട്പാത്തിനടിയിലൂടെയുള്ള ഓടയിലേക്ക് ശാസ്ത്രീയ സംവിധാനമൊരുക്കി വെള്ളം തുറന്നുവിടുകയാണെങ്കിൽ എളുപ്പം പരിഹരിക്കാവുന്നതാണ് പ്രശ്‌നം. പക്ഷെ അധികാരികൾ കനിയണമെന്നുമാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |