കോഴിക്കോട്: അങ്കണവാടികളിലെ നിത്യചെലവിനുള്ള പണം യഥാസമയം കിട്ടാത്തതിനാൽ ജീവനക്കാർ ദുരിതത്തിൽ. തുച്ഛമായ വേതനത്തിൽ നടത്തിപ്പിനുള്ള പണം കൂടി കണ്ടെത്തേണ്ട ഗതിയായതോടെ വലിയ പ്രതിസന്ധിയിലാണ് ജീവനക്കാർ. അങ്കണവാടികളിലെ ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് സിലിണ്ടറിന്റെ പണം, വെള്ളത്തിന്റെ ബില്ല് ഇവ കൂടാതെ നിത്യോപയോഗ സാധനമായ പച്ചക്കറി എന്നിവയെല്ലാം അങ്കണവാടി അദ്ധ്യാപികമാരുടെ കൈയ്യിൽ നിന്ന് പണമെടുത്താണ് ചെലവാക്കുന്നത്. എന്നാൽ ഈ പണം തിരികെ ലഭിക്കാൻ കാലതാമസമെടുക്കുന്നതാണ് ജീവനക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
തുകയടച്ച രസീത് ജീവനക്കാരുടെ കൈകളിൽ വെയ്ക്കുന്നതാണ് അങ്കണവാടികളിലെ രീതി. എന്നാൽ ഈ തുകയൊന്നും സമയത്തിന് ലഭിക്കില്ല. കഴിഞ്ഞ ആറു മാസമായി അങ്കണവാടികളിൽ വാങ്ങുന്ന പച്ചക്കറികളുടെ പണം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടതു സർക്കാർ അധികാരത്തിൽ കയറി ആറുവർഷമായിട്ടും നാളിതുവരെ ഒറ്റ പൈസ പോലും ഓണറേറിയം വർദ്ധിപ്പിച്ചിട്ടില്ലെന്നതും ജീവനക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.
അങ്കണവാടികളിലെ ജോലിഭാരത്തെക്കുറിച്ചും ആക്ഷേപങ്ങളുയരുന്നുണ്ട്. മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കേണ്ടി വരുന്നതിനാൽ ഹെൽപ്പർമാർക്ക് ജോലിഭാരം കൂടിവരികയാണ്. ഹെൽപ്പർ ലീവാണെങ്കിൽ ആ ജോലിയും അങ്കണവാടി വർക്കർമാരുടെ തലയിലാണ് വരുന്നത്. ഈ പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നാണ് ജീവനക്കാർ ഉയർത്തുന്ന ആവശ്യം.
ജോലിഭാരം കുറയ്ക്കാനും, ഓണറേറിയം വർദ്ധിപ്പിക്കാനും വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികൾ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിത്യോപയോഗ ചെലവുകൾ ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |