കോഴിക്കോട്: കോഴിക്കോട് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതിയും ക്രമക്കേടുമെന്ന് വിജിലൻസ്. ട്രാൻസ്‌പോർട്ട് ഓഫീസിന് സമീപത്തെ കടയിൽ ഇന്നലെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 1,59,390 രൂപ പിടികൂടി. മോട്ടോർ വാഹന വകുപ്പിന് കീഴിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലും ഡ്രൈവിംഗ്ടെസ്റ്റ്, വാഹനരേഖ പുതുക്കൽ ഉൾപ്പെടെ സേവനം നടത്തുന്ന വിഭാഗത്തിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്.പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ചേവായൂർ ആർ.ടി.ഒ മൈതാനത്തിന് മുൻവശത്തെ ആർ.എം ബിൽഡിംഗിൽ ഓട്ടോകൺസൽട്ടന്റ് റിബിൻ നടത്തുന്ന കടയിലായിരുന്നു പരിശോധന. പണത്തിന് പുറമെ, ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന്റെ രേഖകളും വിജിലൻസ് കണ്ടെടുത്തു.
കോഴിക്കോട് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാഹനപരിശോധനയുടെ പേരിൽ ഏജന്റിനെ നിയോഗിച്ച് പിരിവ് നടത്തുന്നതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. വിജിലൻസ് സ്‌പെഷൽ സെൽ ഡിവൈ.എസ്.പിമാരായ ശ്രീകുമാർ, രമേഷ്, ഇൻസ്‌പെക്ടർമാരായ സജീവൻ, പ്രമോദ്, എസ്.എസ്.ബി അംഗങ്ങളായ മാത്യു, വിഷ്ണു എന്നിവരടക്കം 15ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ഏറ്റവും ആധുനികസജ്ജീകരണങ്ങളോടെ ലൈസൻസ് നൽകലും പുതുക്കലുമെല്ലാം നടക്കുമ്പോഴും ചേവായൂർ ആർ.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഇപ്പോഴും പ്രാകൃതമായ രീതിയിൽ അഴിമതിയും ഏജന്റുമാരെ ഉപയോഗിച്ച് പണപ്പിരിവും നടക്കുന്നത് നാണക്കേടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |