അമ്പലവയൽ: പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ടുകൾ മരണക്കെണിയാവുന്നു. അമ്പലവയലിൽ പ്രവർത്തിച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം നിരോധിച്ചതോടെയാണ് ക്വാറികൾ ജീവന് ഭീഷണിയാവുന്ന കുളമായി മാറിയത്. കഴിഞ്ഞ ദിവസം ഈ കുളത്തിലാണ് അമ്പലവയൽ സ്വദേശിയായ ഇരുപതുകാരി മുങ്ങി മരിച്ചത്.
കരിങ്കൽ ക്വാറികൾക്ക് ജില്ലയിൽ നിരോധനം വന്നതോടെയാണ് അമ്പലവയലിലെ ഇരുപത്തിയഞ്ചോളം ക്വാറികൾ നിശ്ചലമായത്. ക്വാറികൾ നിലച്ചതോടെ ആരും തിരിഞ്ഞു നോക്കാതെ കാടുപിടിച്ച് കിടക്കുകയാണ്. വലിയ വെള്ളകെട്ടുകളുമായിട്ടുണ്ട്. മിക്കതിലും ഉറവയും രൂപാന്തരപ്പെട്ടു. അപകടഭീഷണി ഉയർത്തുന്ന ചില ക്വാറികൾക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടങ്കിലും പലതിനും ഇതില്ല. പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്ന ക്വാറികൾ പലതും.
കഴിഞ്ഞ കാലവർഷം അമ്പലവയൽ ടൗണിനോട് ചേർന്ന പ്രദേശത്തെ ക്വാറിയിൽ കെട്ടിനിന്ന വെള്ളം പുറത്തേക്ക് ഒഴുകി പ്രദേശത്ത് വ്യാപകമായ നാശം വിതയ്ക്കുകയുണ്ടായി. ഉപയോഗ ശൂന്യമായ ക്വാറികളിൽ മീൻ വളർത്തുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറായെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ പച്ചക്കൊടി കാട്ടിയില്ല. ഇരിങ്ങൾ മോഡൽ ടൂറിസം നടപ്പിലാക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇത് നടപ്പിലായാൽ അപകടഭീഷണി ഉയർത്തുന്ന ക്വാറികൾ ടൂറിസം ഹബ്ബായി മാറും. ക്വാറിയിൽ ജോലി ചെയ്തിരുന്ന ആയിരങ്ങൾക്കാണ് നിരോധനം വന്നതോടെ പണിയില്ലാതായത്.
നിലവിൽ അമ്പലവയൽ ടൂറിസം മേഖലയാണ്. ക്വാറികളെയും പരിസരത്തെ ടൂറിസം കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ടൂറിസം ഇടനാഴി സ്ഥാപിക്കാനുള്ള സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ്. ലോകപ്രശസ്തമായ എടക്കൽ ഗുഹ, തൊവരി എഴുത്തുപാറ, അമ്പുകുത്തി മലനിരകൾ, ചീങ്ങേരി, ഫാൻറം റോക്ക്, മഞ്ഞപ്പാറ, കാരാപ്പുഴ, ചരിത്ര മ്യൂസിയം, കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയവയെല്ലാം അമ്പലവയലിലും പരിസര പ്രദേശങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. ടൂറിസം വകുപ്പ് മനസുവെച്ചാൽ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയൊരുക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |