കോഴിക്കോട്: ജില്ലയിൽ ലെെസൻസില്ലാത്ത ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളെ പിടികൂടാൻ കച്ച മുറുക്കി ഭക്ഷ്യ സുരക്ഷാവകുപ്പ്. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലെെസൻസോ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളെ പിടികൂടാനായി ഓപ്പറേഷൻ ഫോസ്കോസിലൂടെയാണ് പരിശോധന ശക്തമാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 5 ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനം. കഴിഞ്ഞ മാസം 26 ന് ആരംഭിച്ച പരിശോധനയിൽ 987 ഇടങ്ങളിൽ പരിശോധന നടത്തി. 1,20000 രൂപ പിഴ ഈടാക്കി. 59 കടകൾ ലെെസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു.വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ ലഭിച്ചാൽ കടുത്ത നടപടിയുണ്ടാകും.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാവകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിനും ജില്ലയിൽ ശക്തമാണ്. പൊതുജനങ്ങൾക്ക് സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ഉറപ്പുവരുത്തുക ലക്ഷ്യം മുൻനിറുത്തി ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നടത്തുന്ന മത്സരാധിഷ്ടിത പരിപാടിയായ ഈറ്റ് റെെറ്റ് ഇന്ത്യ ചാലഞ്ചിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി 25 ഒാളം സാമ്പിളുകൾ ശേഖരിച്ചു. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ മികച്ച ജില്ലകളിലൊന്നായി കോഴിക്കോടിനെ തിരഞ്ഞെടുത്തിരുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല.
''നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.ലെെസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളും ഉണ്ടാകാൻ പാടില്ല. ഇതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും''- വിനോദ് കുമാർ , അസിസ്റ്റന്റ് കമ്മിഷണർ ഫുഡ് സേഫ്ടി
പരിശോധന നടത്തിയത്- 987 ഇടങ്ങളിൽ
ലെെസൻസ് ഇല്ലാതെ പ്രവർത്തിച്ചത്- 59 കടകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |