കോഴിക്കോട്: ജില്ലയിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോർഡുകൾ തയ്യാറാക്കുന്ന ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കമായി. 'എന്റെ ഭൂമി' ഡിജിറ്റൽ റിസർവേയുടെ ജില്ലാതല ഉദ്ഘാടനം ടൂറിസംപൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രിപറഞ്ഞു. സ്വന്തം ഭൂമിയുടെ അളവും തർക്കമില്ലാത്ത അവകാശരേഖയും ഓരോ പൗരന്റെയും അവകാശമാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ റീസർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച വിവരങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകും. ഇതു വഴി ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖല സർവേ ജോയിന്റ് ഡയറക്ടർ ഡി.മോഹൻദേവ് പദ്ധതി വിശദീകരണം നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ലിസി, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.കെ സുഗതൻ, വൈസ് പ്രസിഡന്റുമാരായ വി.പി പ്രവിത, കെ.എം റീന, പഞ്ചായത്തംഗം പി.ജോന, വടകര ആർ.ഡി.ഒ സി.ബിജു, റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതവും കോഴിക്കോട് സർവേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടർ എൻ.കെ രാജൻ നന്ദിയും പറഞ്ഞു.
@ നാല് വർഷം കൊണ്ട് ഭൂരേഖ തയ്യാറാക്കും
നാല് വർഷം കൊണ്ട് മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് ലക്ഷ്യം. കൈവശത്തിന്റെയും ഉടമസ്ഥതയുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോർഡുകൾ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. ജില്ലയിലെ മുഴുവൻ വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.
@ ആദ്യഘട്ടം 16 വില്ലേജുകളിൽ
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ 16 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുക. തുറയൂർ, എരവട്ടൂർ, മൂടാടി, ഉള്ളിയേരി, നടുവണ്ണൂർ, തിക്കോടി, ചെറുവണ്ണൂർ, അരിക്കുളം, കരുവട്ടൂർ, തൂണേരി, നാദാപുരം, ചെക്യാട്, വളയം, നടക്കുതാഴ, പുത്തൂർ, രാരോത്ത് വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 118 വില്ലേജുകളിൽ അഞ്ചെണ്ണത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 113 വില്ലേജുകളാണ് ഇനി ബാക്കിയുള്ളത്. കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ വില്ലേജിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഡിജിറ്റൽ രൂപത്തിലുള്ള ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ പൂർത്തീകരിക്കുക.
സർവേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുമ്പ് ഇതിന്റെ കരട് ഭൂവുടമയ്ക്ക് കാണാനും പരാതികൾ ഉണ്ടെങ്കിൽ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റൽ സർവേപദ്ധതി പൂർത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റൽ റീസർവേ നടപടികളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയശേഷം അവരെയും ഉൾപ്പെടുത്തിയാകും പദ്ധതി പൂർത്തിയാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |