കോഴിക്കോട്: 'ഫ്രീഡം ഫുഡി'ലൂടെ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിച്ച ജയിൽ ഭക്ഷണത്തിന് സ്വീകാര്യത ഏറുന്നു. കോഴിക്കോട് ജില്ലാ ജയിൽ വിറ്റുവരവ് നേടിയത് 2,13,84,951 രൂപ. ദിവസവും 1500 ലധികം ആളുകളാണ് ജയിൽ ഭക്ഷണം വാങ്ങാനെത്തുന്നത്. 5000 മുതൽ 6000 വരെ ചപ്പാത്തികളും 200 ഓളം ബിരിയാണികളും, 50ഓളം ചില്ലിചിക്കനും ദിവസവും വിറ്റ് പോകുന്നു. പ്രതിദിനം 30000-40000 രൂപയുടെ ഭക്ഷണമാണ് വിറ്റുപോകുന്നത് . കൊവിഡിന് മുമ്പ് അര ലക്ഷത്തിലധികം വിൽപ്പനയുണ്ടായിരുന്നു.
വിലക്കുറവും ഗുണമേന്മയുമാണ് ജയിൽ ചപ്പാത്തിക്ക് 'ആരാധകർ' ഏറാൻ കാരണം. ജയിൽ ചപ്പാത്തിയും ജയിൽ ബിരിയാണിയും ഹിറ്റായതോടെയാണ് പുതിയറ ജില്ലാ ജയിൽ വളപ്പിൽ നിന്ന് മിഠായിത്തെരുവ് , സിവിൽ സ്റ്റേഷൻ, പുതിയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കൗണ്ടറുകൾ വ്യാപിപ്പിച്ചത്. രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഏഴുമണി വരെയാണ് ജയിലുദ്യോഗസ്ഥർ വാഹനങ്ങളിലെത്തി ഭക്ഷണം വിൽക്കുന്നത്.
2011ലാണ് കോഴിക്കോട് ജില്ലാ ജയിലിൽ ഭക്ഷണ കൗണ്ടർ ആരംഭിച്ചത്. ചപ്പാത്തി, പച്ചക്കറി, മുട്ടക്കറി, ചിക്കൻ കറി,ചില്ലി ചിക്കൻ, ചിക്കൻ ബിരിയാണി, കുടിവെള്ളം തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. തടവുകാരായ 10 പേരാണ് ഭക്ഷണം പാകം ചെയ്യുന്നത്. 170 രൂപയാണ് ഇവരുടെ കൂലി. തടവുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പാചകക്കൂലി ശിക്ഷ കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ നൽകും. കൊവിഡ് പ്രതിസന്ധിയിൽ തടവുകാർ പരോളിൽ പോയതോടെ ജയിലിലെ പല പദ്ധതികളും ഭാഗികമായി മുടങ്ങിയിരുന്നു. തടവുകാർ തിരിച്ചെത്തിയതോടെ എല്ലാം വീണ്ടും സജീവമാവുകയാണ്.
'' അദ്ധ്വാനത്തിന്റെ മഹത്വവും കൃഷിയുടെ പ്രാധാന്യവുമാണ് ഇവിടെ പഠിക്കുന്നത്. കൊവിഡിന് മുമ്പ് ഭക്ഷണം നല്ലപോലെ വിറ്റുപോയിരുന്നു. കൂടുതൽ സ്വീകാര്യത ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. മായങ്ങളില്ലാത്തതിനാൽ വിശ്വസിച്ച് കഴിക്കാം''- ഹാരിസ് എം.എം , സൂപ്രണ്ട്, കോഴിക്കോട് ജില്ലാ ജയിൽ
• വിവരപ്പട്ടിക
ചപ്പാത്തി- 2 രൂപ,
പച്ചക്കറി-15 രൂപ,
മുട്ടക്കറി-15രൂപ,
ചിക്കൻ കറി-25രൂപ,
ചില്ലി ചിക്കൻ -60രൂപ,
ചിക്കൻ ബിരിയാണി-65 രൂപ,
കുടിവെള്ളം-10 രൂപ
• ഭക്ഷണ കൗണ്ടറുകൾ
1.പുതിയറ ജില്ലാ ജയിൽ വളപ്പ്
2. എസ്.എം സ്ട്രീറ്റ്
3. സിവിൽ സ്റ്റേഷൻ
4.പുതിയ ബസ്‌സ്റ്റാൻഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |