മലപ്പുറം: ജില്ലയിലെ പ്ലസ്‌വൺ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാൻ വിദ്യാഭാസ വകുപ്പ് ജില്ലയിൽ 26 താത്കാലിക ബാച്ചുകൾ അനുവദിച്ചു. 1,560 വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാവും. തിങ്കളാഴ്ചയോടെ പുതിയ ബാച്ചുകളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കാനായേക്കും.
സെക്കന്റ് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം 5,277 വിദ്യാർത്ഥികളാണ് പ്രവേശനം ലഭിക്കാത്തവരായി ജില്ലയിലുണ്ടായിരുന്നത്. നിലവിൽ പുതിയ ബാച്ചുകളിലേക്ക് പ്രവേശനം നടത്തിയാലും 3,717 വിദ്യാർത്ഥികൾക്ക് സീറ്റില്ലാത്ത അവസ്ഥയാണ്. സ്കൂൾ ട്രാൻസ്ഫർ അലോട്ട്മെന്റിന് ശേഷമുള്ള ഏതാനും ഒഴിവുകൾ കൂടി പുറത്തുവരേണ്ടതുണ്ട്. അതിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കും ചെറിയ ശതമാനം വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനായേക്കും.
തിരൂർ, പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ സ്കൂളുകളിലാണ് താത്കാലിക ബാച്ചുകൾ അനുവദിച്ചത്. ഹ്യൂമാനിറ്റീസ് വിഷയത്തിന് 23ഉം കൊമേഴ്സിന് മൂന്നും ബാച്ചുകളാണ് അനുവദിച്ചത്. സയൻസ് വിഷയത്തിന് ഒരുബാച്ച് പോലും ജില്ലയിൽ സർക്കാർ അനുവദിച്ചിട്ടില്ല. സയൻസ് വിഷയം ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥികൾ ഹ്യൂമാനിറ്റീസിനോ കൊമേഴ്സിനോ ചേർന്ന് പഠിക്കേണ്ടി വരും. ഏറനാട് താലൂക്കിലെ സ്കൂളുകളിലേക്ക് പുതിയ ബാച്ചുകൾ അനുവദിച്ചിട്ടില്ല. ഇവിടെയുള്ള വിദ്യാർത്ഥികൾ മറ്റു താലൂക്കുകളിലെ സ്കൂളുകളിലേക്ക് അപേക്ഷിക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. പുതിയ ബാച്ചുകൾ അനുവദിക്കുന്നതിനൊപ്പം താത്കാലിക അദ്ധ്യാപകരെയും നിയമിക്കാൻ തീരുമാനമായിട്ടുണ്ട്.
അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷിക്കാം
പുതിയ ബാച്ചുകളിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. നിലവിൽ അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷ സമർപ്പിക്കാം. ആദ്യം അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിക്ക് മറ്റൊരു സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ആദ്യത്തെ സ്കൂളിലെ സീറ്റ് ഒഴിവ് മറ്റു അപേക്ഷകർക്കായി നൽകും.
ഇനിയും അഡ്മിഷൻ ലഭിക്കാത്തവർ 5,277
ജില്ലയിൽ അനുവദിച്ച ബാച്ചുകൾ ഹ്യൂമാനിറ്റീസ് 23
കൊമേഴ്സ് 3
ബാച്ചടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിക്കാവുന്നവർ 1,560
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |