മലപ്പുറം: ക്രിസ്മസ് അവധിക്ക് സൂപ്പർഹിറ്റാവേണ്ട കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ട്രിപ്പിൽ വില്ലനായി താമസ സൗകര്യം. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽ അന്വേഷണം വലിയതോതിൽ കൂടിയിട്ടും മൂന്നാറിൽ ആകെ 112 പേർക്കേ താമസ സൗകര്യമുള്ളൂ എന്നതിനാൽ പ്രയോജനപ്പെടുത്താനാവുന്നില്ല. മൂന്നാർ സബ് ഡിപ്പോയിലെ ഏഴ് ബസുകളിലാണ് സ്ളീപ്പർ കാബിനുകൾ ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും ഇതിൽ മാറ്റമുണ്ടായിട്ടില്ല. കൊവിഡിന് പിന്നാലെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ മലപ്പുറത്തിന് താങ്ങായത് മൂന്നാർ ട്രിപ്പായിരുന്നു.
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ വരുമാന വളർച്ചയിൽ മുന്നിൽ മലപ്പുറമാണ്. മൂന്നാർ ട്രിപ്പോടെ ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന വരുമാനത്തിലേക്ക് ജില്ല എത്തിയിട്ടുണ്ട്. ഡിസംബറിൽ 1.77 കോടി രൂപയാണ് കളക്‌ഷൻ. സെപ്തംബറിൽ 92.20 ലക്ഷം രൂപയായിരുന്നു വരുമാനം. ഒക്ടോബർ 16ന് മൂന്നാർ യാത്ര ആരംഭിച്ചതിന് ശേഷമിത് 1.06 കോടിയായി ഉയർന്നു. നവംബറിലെ ഒന്നരക്കോടി പിന്നിട്ട് ഡിസംബർ മികച്ച കളക്‌ഷനേകി. ക്രിസ്മസ് അവധി വരുമാനം വർദ്ധിപ്പിക്കാനുള്ള മികച്ച അവസരമായിട്ടും താമസൗകര്യത്തിന്റെ കുറവ് വിനയായി. പുതുവത്സരമാഘോഷിക്കാൻ കൊച്ചിയിൽ ആഡംബര ക്രൂയിസ് ഒരുക്കിയുള്ള കെ.എസ്.ആർ.ടി.സി പാക്കേജിൽ മലപ്പുറം ഡിപ്പോയിൽ നിന്നുള്ള യാത്രയിൽ 120 പേരാണ് പങ്കെടുത്തത്. 4499 രൂപയുടെ പാക്കേജിൽ 1,000 രൂപ കെ.എസ്.ആർ.ടി.സി ബസിന്റെ നിരക്കായിരുന്നു.
വരുമോ സ്കാനിയ
എ.സി ലോ ഫ്‌ളോർ, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് മൂന്നാർ സർവീസിന് ഉപയോഗിക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള സ്കാനിയ ബസ് അനുവദിക്കാനുള്ള നടപടിക്കിടെ ഈ ബസുകൾ തൃശൂരിൽ നിന്ന് ചെന്നൈയിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങി. ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ സ്കാനിയ മൂന്നാർ ട്രിപ്പിനായി മലപ്പുറം ഡിപ്പോയ്ക്ക് കൈമാറും. ചെന്നൈ മലയാളി അസോസിയേഷന്റെ അഭ്യാർത്ഥനയെ തുടർന്നാണ് ബസ് സർവീസ് തുടങ്ങിയത്. എന്നാൽ മിക്കവരും ട്രെയിനിനെയാണ് ആശ്രയിക്കാറുള്ളത് എന്നതാണ് ഈ സർവീസിന്റെ ഭാവിയിൽ അധികൃതർക്ക് ആശങ്കയുണ്ടാക്കുന്നത്.
മലപ്പുറം ഡിപ്പോയിൽ നിന്ന് ശനി, പെരിന്തൽമണ്ണ - തിങ്കൾ, നിലമ്പൂർ - ചൊവ്വ എന്നിങ്ങനെയാണ് മൂന്നാർ ട്രിപ്പുള്ളത്. ഞായറാഴ്ച മലക്കപ്പാറയിലേക്കാണ് യാത്ര. ശബരിമല സീസണായതിനാൽ കൂടുതൽ ബസുകളും ലഭ്യമല്ല. മലപ്പുറം ഡിപ്പോയിൽ ഫെബ്രുവരി ആദ്യവാരം വരെ ബുക്കിംഗ് പൂർണ്ണമായിട്ടുണ്ട്.
ക്രിസ്മസ് അവധിക്ക് പിന്നാലെ നിരവധിപേർ മൂന്നാർ ട്രിപ്പിൽ താത്പര്യം പ്രകടിപ്പിച്ചെങ്കിലും മൂന്നാറിൽ താമസസൗകര്യം കുറവാണ്. കഴിഞ്ഞ ദിവസം മൂന്ന് ബസുകൾ ഒന്നിച്ചുപോയപ്പോൾ കുറച്ചുപേർക്ക് താമസത്തിന് മറ്റ് സംവിധാനങ്ങളൊരുക്കേണ്ടി വന്നു.
ജോഷി ജോൺ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |