തിരൂർ : നഗരത്തിന്റ ഹൃദയ ഭാഗമായ താഴെപ്പാലത്ത് നഗരസഭ നിർമ്മിച്ച അമിനിറ്റി സെന്റർ വർഷങ്ങളായി നോക്കുകുത്തിയായി. ദിവസേന വിവിധ ആവശ്യങ്ങൾക്കായി ആയിരകണക്കിന് പേരെത്തുന്ന തിരൂരിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും എ.ടി.എം, കോഫി ഷോപ്പ്, വിശ്രമ മുറി എന്നിവക്കായി 2017ൽ 35 ലക്ഷം ചിലവാക്കി പണി പൂർത്തിയാക്കിയിട്ടും രണ്ടുപ്രാവശ്യം ഉത്ഘാടനം നടത്തിയിട്ടും ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുണ്ടായിരുന്ന കെട്ടിടം തീരുർ നഗരസഭ ഏറ്റെടുത്തു തുറന്നു ഉപയോഗപ്രദമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറിമാറി വന്ന ഭരണസമിതികൾ ഉദ്ഘടനങ്ങൾ നടത്തിയെന്നല്ലാതെ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
തിരൂർ നഗരത്തിലെത്തിയ ഒരാൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ബസ്റ്റാന്റിനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലക്ഷങ്ങൾ ചിലവാക്കി പുതിയ കെട്ടിടം പണിയുന്നുണ്ടെങ്കിലും പണി പൂർത്തിയാക്കാൻ സമയമെടുക്കും. താഴെപ്പാലത്ത് നിർമിച്ച അമിനിറ്റി സെന്റർ 2017ൽ പണി പൂർത്തിയായപ്പോൾ അന്നത്തെ ഭരണ സമിതി കെട്ടിട നമ്പർ നൽകാൻ വിസ്സമ്മതിച്ചതാണ് ആദ്യ തടസ്സം. പിന്നീട് മന്ത്രി ഇടപെട്ടതിനെ തുടർന്ന് നമ്പർ കിട്ടിയെങ്കിലും തുറക്കാൻ പല തടസങ്ങളും വന്നു. പിന്നെയും കാത്തിരുപ്പ് നീണ്ടപ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ കെട്ടിടം ഏറ്റെടുത്തു തുറക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് എം.എൽ.എ കുറുക്കോളി മൊയ്തീൻ ഇടപെട്ടെങ്കിലും കെട്ടിടത്തിന്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കാത്തതിനാൽ ഈശ്രമവും പരാജയപ്പെട്ട അവസ്ഥയാണ്. നിലവിൽ കെട്ടിടത്തിന്റെ ചുറ്റുപാടും പുൽകാട് വളർന്ന അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |