മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ മത്സരങ്ങൾ ഏപ്രിൽ 15 മുതൽ ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളും മറ്റും അവസാനഘട്ടത്തിൽ. മൈതാനവും സ്റ്റേഡിയവും മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരാഴ്ച്ചക്കകം മുഴുവൻ പ്രവർത്തികളും പൂർത്തീകരിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രിയിലും കോട്ടപ്പടിയിൽ പകലുമാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിയതോടെ കായിക ലോകം ആശങ്കയിലായിരുന്നുവെങ്കിലും വീണ്ടും പ്രതീക്ഷകൾക്ക് തുടക്കമാവുകയാണ്. ഏപ്രിൽ 15ന് നടക്കുന്ന ആദ്യ മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ അരങ്ങേറും. ആകെയുള്ള 10 ടീമുകളെ എ, ബി എന്നിങ്ങനെ ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരം. ഒരുഗ്രൂപ്പിൽ അഞ്ച് ടീമുകളാണുണ്ടാവുക. കേരളം ഉൾപ്പെടുന്ന എ ഗ്രൂപ്പിന്റെ മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുമാണ് പയ്യനാട് സ്റ്റേഡിയത്തിൽ അരങ്ങേറുക. ഗ്രൂപ്പ് ബി മത്സരങ്ങൾ കോട്ടപ്പടി സ്റ്റേഡിയത്തിലും നടക്കും. ഗ്രൂപ്പ് എയിൽ മേഖാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ,കേരളം എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണാടക, ഒഡീഷ, സർവീസസ്, മണിപ്പൂർ എന്നീ ടീമുകളും അണി നിരക്കും. വേണ്ടത്ര ലൈറ്റിംഗ് സംവിധാനമില്ലാത്തത് കാരണമാണ് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരങ്ങൾ പകൽ സമയത്ത് നടത്താൻ തീരുമാനിച്ചത്. പയ്യനാട് സ്റ്റേഡിയത്തിലെ നിലവിലുള്ള ലൈറ്റിംഗ് സംവിധാനം വിപുലീകരിക്കും. നിലവിലുള്ള ലൈറ്റിംഗ് 1,200 ലെക്സസ് പ്രകാശമുള്ളതാണ്. 84 ലൈറ്റുകൾ കൂടി വർദ്ധിപ്പിച്ച് 2,000 ലെക്സസ് പ്രകാശമാക്കി മാറ്റും. ഇതിനായി 84 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു സ്റ്റേഡിയത്തിൽ മാത്രമായിരിക്കും മത്സരം നടക്കുകയെന്നും അധികൃതർ പറഞ്ഞു.
ഇതുവരെ പൂർത്തീകരിച്ച പ്രവർത്തികൾ
കോട്ടപ്പടിയിലേയും പയ്യനാട്ടെയും സ്റ്റേഡിയങ്ങളുടെ പുല്ല് വെച്ച് പിടിപ്പിക്കുന്ന പ്രവർത്തികൾ പൂർത്തീകരിച്ചു. ആദ്യം ഫെബ്രുവരിയിൽ മത്സരം തീരുമാനിച്ചത് കാരണം അത്യാവശ്യം പ്രവർത്തികളെല്ലാം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഗ്യാലറിയിലെ ഇരിപ്പിടങ്ങളുടെ പെയിന്റിംഗ്, കളിക്കാർക്കും റഫറിമാർക്കുമുള്ള ഡ്രെസിംഗ് റൂമുകൾ,മറ്റു പവലിയനുകൾ എന്നിവയുടെ പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. പയ്യനാട് സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഒരുക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പാർക്കിംഗിന്റെ ഏരിയ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. നിരവധി വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമുണ്ട്. കോട്ടപ്പടിയിൽ ഫെൻസിംഗുണ്ടെങ്കിലും മൈതാനത്തോട് ചേർന്നു നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനായി ഒരൽപ്പം പിറകോട്ട് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
പയ്യനാട് സ്റ്റേഡിയത്തിൽ പൂർത്തീകരിക്കേണ്ടത്
സ്റ്റേഡിയത്തിലെ ലൈറ്റിംഗിന്റെ പ്രകാശം വർദ്ധിപ്പിക്കണം
കൂടുതൽ ലൈറ്റുകൾ ഇതിനായി എത്തേണ്ടതുണ്ട്
മൈതാനത്തിന് ചുറ്റുമുള്ള ഫെൻസിംഗ് നവീകരണം പൂർത്തിയാക്കണം
ഫെൻസിംഗ് കെട്ടാനുള്ള നെറ്റ് സ്റ്റേഡിയത്തിലെത്തണം
ഗ്യാലറിയുടെ ചുരുങ്ങിയ ഭാഗത്തെ പെയിന്റിംഗ് പൂർത്തിയാക്കണം
കോട്ടപ്പടിയിൽ പൂർത്തിയാക്കേണ്ടത്
സ്റ്റേഡിയത്തിലെ പാർക്കിംഗ് പര്യാപ്തമല്ലാത്തതിനാൽ പാർക്കിംഗ് ഏരിയ കണ്ടെത്തണം
സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഇതിനായി യോഗം ചേരും
നിലവിലെ ഫെൻസിംഗിന്റെ സ്ഥാനം മാറ്റണം. ഇതിനായി നെറ്റും മറ്റും സംവിധാനങ്ങളും എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |