നിലമ്പൂർ: തട്ടിയേക്കലിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം ഉപ്പുവള്ളി സ്വദേശി പുന്നക്കാടൻ ഷിഹാബുദ്ദീനാണ് പിടിയിലായത്. ഫെബ്രുവരി 17ന് ഒന്നര കിലോ കഞ്ചാവുമായി കാളികാവ് പുറ്റം കുന്ന് സ്വദേശി കുഴിമട്ടിക്കളത്തിൽ മുഹമ്മദാലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ സമയം ഓടി രക്ഷപ്പെട്ട ഷിഹാബുദ്ദീൻ ചോക്കാട് മലയോര മേഖലയോടു ചേർന്നുള്ള തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റിലായത്. 10 കിലോ കഞ്ചാവ് കൈവശം വച്ചതിന് അടുത്തിടെ ജാമ്യത്തിലിറങ്ങിയതാണ് ഷിഹാബുദ്ദീൻ. പൂക്കോട്ടുംപാടം ടൗണിൽ ഷിഹാബുദ്ദീൻ നടത്തുന്ന ഹോട്ടലിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഈ ഹോട്ടലിലെ പാചകക്കാരനാണ് അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന മുഹമ്മദാലി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം.അസ്സൈനാർ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |