മഞ്ചേരി: സ്വന്തമായി വീടില്ലാത്ത രണ്ടു സഹപാഠികൾക്ക് സ്‌നേഹഭവനങ്ങൾ നിർമിച്ചു നൽകാൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പായസ ചലഞ്ചുമായി കൈകോർത്തു. മഞ്ചേരി എച്ച്.എം.വൈ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജീവകാരുണ്യ കൂട്ടായ്മയായ 'തണൽക്കൂട്ട്' കുട്ടികൾക്ക് സ്‌നേഹക്കൂട് ഒരുക്കുന്നത്.
അർഹരെന്ന് കണ്ടെത്തിയ മൂന്ന് പേർക്കാണ് വീടൊരുക്കുന്നത്. ഇതിനായി തടപ്പറമ്പിൽ ആറര സെന്റ് ഭൂമി വാങ്ങി. ഒരു വീട് ജില്ലാ ഹയർസെക്കൻഡറി മാത്ത്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു. മറ്റു രണ്ട് വീടുകൾ നിർമിക്കുന്നതിനായി പണം കണ്ടെത്താനാണ് വിദ്യാർത്ഥികൾ പായസം ചലഞ്ച് നടത്തിയത്. ലിറ്ററിന് 200 രൂപ വിലയിട്ട് 5000 ലിറ്റർ പായസം തയ്യാറാക്കി വിൽപ്പന നടത്തി. എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി അംഗങ്ങളും ക്ലബ്, സന്നദ്ധ പ്രവർത്തകരും പാക്കിംഗും വിതരണവും നിർവ്വഹിച്ചു. സമ്പാദ്യപ്പെട്ടിയിലെ നാണയത്തുട്ടുകളും പരീക്ഷക്ക് ശേഷം ടൂറിന് സ്വരുക്കൂട്ടിയ പണവും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിരിച്ചെടുത്ത സംഖ്യയും വീട് നിർമിക്കാൻ അദ്ധ്യാപകരെ ഏൽപ്പിച്ച് കുട്ടികളും ജീവകാരുണ്യത്തിന്റെ പാഠം പഠിച്ചു.
കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒട്ടേറെ കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. നേരത്തെ സ്‌കൂളിൽ ഫുഡ് ഫെസ്റ്റും നടത്തി ഫണ്ട് സ്വരൂപിച്ചിരുന്നു. അദ്ധ്യാപകരുടെ മുഖ്യപങ്കാളിത്തത്തോടെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. ഇതിനായി ശമ്പളത്തിൽ നിന്നും നിശ്ചിക തുക അദ്ധ്യാപകർ മാറ്റിവെക്കുന്നുണ്ട്. കൊവിഡ് കാലത്തും തണൽക്കൂട്ട് ഒട്ടേറെ പേർക്ക് ആശ്വാസം പകർന്നിരുന്നു.
പൊതു പ്രവർത്തകർ ഒറ്റക്കെട്ടായി സഹകരിച്ചതോടെ പായസ പലഞ്ച് വിജയമായി. കോർഡിനേറ്റർ കൊടവണ്ടി ഹമീദ്, ജോയിന്റ് കോ ഓർഡിനേറ്റർ കെ. അജീത്ത്, നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽജലീൽ, പ്രധാദ്ധ്യാപകൻ കെ.എം.എ ഷുക്കൂർ, സി. ഹസ്‌കർ, പി.എം. നാസർ, അജ്മൽ സുഹീദ്, പി.പി. റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |