പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപ്പാലത്തിന് താഴെ മാലിന്യ നിക്ഷേപം വ്യാപകമാവുമ്പോഴും നോക്കുകുത്തിയായി മാറിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതരും ഭരണ സമിതിയും. കഴിഞ്ഞ ദിവസം മേൽപ്പാലത്തിന് താഴെ മാലിന്യം തള്ളിയതിനെ തുടർന്ന് വാർഡ് മെമ്പർ ഇടപെട്ടതിനെ തുടർന്ന് മാലിന്യം കൊണ്ടുവന്നിട്ട ഒരാളെ കണ്ടെത്തി മാലിന്യ ചാക്ക് തിരികെ കൊണ്ടുപോയി. മാലിന്യം കുത്തിനിറച്ച ചാക്കിൽ നിന്ന് കിട്ടിയ ഫോൺ നമ്പർ വഴിയാണ് ആളെ കണ്ടെത്തിയത്. ഇയാൾക്കെതിരെ വാർഡ് മെമ്പർ കെ.ടി നാരായണൻ പൊലീസിൽ പരാതി നൽകുകയും ഏറാന്തോട് സ്വദേശിക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് പെട്ടി ഓട്ടോയിൽ ഇവിടെ എത്തിച്ച് തള്ളിയ മാലിന്യ കൂമ്പാരത്തിൽ നിന്നും അഡ്രസും ഫോൺ നമ്പറും കണ്ടെത്തി മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷിച്ചിരുന്നു. മാലിന്യം തള്ളുന്നത് തടയാൻ മെമ്പർ കെ.ടി നാരായണന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിക്കുകയും. രാത്രി നിരീക്ഷണം നടത്തുവാനും തീരുമാനിച്ചു. പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |