സജ്ജീകരിച്ചത് 297 പരീക്ഷാ കേന്ദ്രങ്ങൾ
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 78,219 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. 297 കേന്ദ്രങ്ങളിലായാണ് പരീക്ഷ. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. 77,817 വിദ്യാർത്ഥികളാണ് ജില്ലയിൽ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 55,951 വിദ്യാർത്ഥികളും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 18,439 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 3,427 വിദ്യാർത്ഥികളും ഉൾപ്പെടും.
തിരൂർ ഉപജില്ലയിൽ 70 പരീക്ഷാ കേന്ദ്രങ്ങളിലായി 15,666 വിദ്യാർത്ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ 103 കേന്ദ്രങ്ങളിലായി 27,485 കുട്ടികളും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. വണ്ടൂർ ഉപജില്ലയിൽ 15,813 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനായി 61 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരൂരങ്ങാടി ഉപജില്ലയിൽ 64 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിലായി 19,255 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. മലയാളം ഭാഷാ വിഷയത്തിലാണ് ആദ്യപരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെ വരെയാണ് പരീക്ഷാ സമയം. 15 മിനുട്ട് കൂളിംഗ് ടൈം അനുവദിക്കും. ഇന്ന് മുതൽ ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷാ ക്രമീകരണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷയ്ക്കിരുത്തുമെന്ന് ജില്ലാവിഭ്യാഭ്യാസ ഉപഡയറക്ടർ കെ.എസ് കുസുമം പറഞ്ഞു. പരീക്ഷ നടത്തിപ്പിനായി സിക്ക് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പരീക്ഷാക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |