മലപ്പുറം: നാല് വർഷത്തിനകം സംസ്ഥാനത്ത് ഭൂമി സർവേ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. ജില്ലാതല പട്ടയമേളയുടെ രണ്ടാം ഘട്ടം നിലമ്പൂർ താലൂക്കിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 87 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും 15 മിച്ചഭൂമി പട്ടയങ്ങളുമുൾപ്പെടെ 102 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. മിച്ചഭൂമി പട്ടയങ്ങളുടെ വിതരണം അമരമ്പലം സ്വദേശി അരിമ്പ്ര കുഞ്ഞിക്കും ലാന്റ് ട്രിബൂണൽ പട്ടയങ്ങളുടെ വിതരണം കരുളായി പറമ്പത്ത് പാർവതിക്കും നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
1966ന് ശേഷം ഏറ്റവും വലിയ റീസർവേയായിരിക്കും സംസ്ഥാനത്ത് നടക്കുകയെന്നും മന്ത്രി പറഞ്ഞു. 1500 വില്ലേജുകളിൽ സർവേ പൂർത്തീകരിക്കും. കൈവശഭൂമിക്ക് മാത്രമല്ല, തണ്ട പേരുപോലുമില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 9,000 പേർക്കാണ് പട്ടയം നൽകാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും 16,226 പേർ പട്ടയത്തിന് അവകാശികളായതായും മന്ത്രി പറഞ്ഞു. എമർജൻസി ഓപറേഷൻ കേന്ദ്രം നിലമ്പൂർ താലൂക്കിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ മുഴുവൻ സമയവും ജനങ്ങൾക്ക് സേവനം ലഭിക്കും. നിലമ്പൂരിൽ പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും എല്ലാവർക്കും ഭൂമി എന്ന ആശയത്തിന് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പിന്തുണയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |