മലപ്പുറം: ഭൂരഹിതരായ ആദിവാസികൾക്ക് അനുവദിച്ച 203.64 ഹെക്ടർ പട്ടയഭൂമി കൈമാറുന്നതിൽ നേരിടുന്ന കാലതാമസത്തിന്റെ പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതായി ആദിവാസി ഐക്യവേദി പ്രസിഡന്റ് എം.ആർ ചിത്ര പറഞ്ഞു. എറണാകുളം പാലാരിവട്ടത്ത് വച്ചാണ് ചിത്രയും സംസ്ഥാന സെക്രട്ടറി വിനു പുത്തൻപുരക്കലും ചേർന്ന് പ്രതിപക്ഷ നേതാവിന് പ്രശ്നം ഉന്നയിച്ചുള്ള നിവേദനം കൈമാറിയത്. നിയമസഭയിൽ അവതരിപ്പിക്കാമെന്നും പരിഹാരം കാണാമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.
203.64 ഹെക്ടർ ഭൂമി വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറുകയും കാട് വെട്ടിമാറ്റുകയും ചെയ്തിരുന്നു. ഇതുപ്രകാരം അപേക്ഷകൾ സ്വീകരിച്ച് 1709 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ഭൂമി കൈമാറുന്നതിന് വനം വകുപ്പാണ് തടസം സൃഷ്ടിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു. പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലെങ്കിൽ കളക്ടറേറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുമെന്നും ചിത്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |