കൊണ്ടോട്ടി: കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു യാത്രക്കാരിൽ നിന്ന് 1.35 കോടിയുടെ 1.6 കിലോ സ്വർണ്ണക്കട്ടിയും 974 ഗ്രാം സ്വർണ്ണ മിശ്രിതവും പൊലീസ് പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിൽ
കരിപ്പൂലെത്തിയ തലശേരി സ്വദേശി ഗഫൂർ (47), താമരശേരി സ്വദേശി ഫൗസിക്(22)എന്നിവരാണ് സ്വർണ്ണവുമായി കരിപ്പൂർ പൊലീസിന്റെ പിടിയിലായത്. ഗഫൂർ ബാഗിലുണ്ടായിരുന്ന മൈക്രോ ഓവന്റെ ട്രാൻസ്‌ഫോമറിനുള്ളിൽ അറയുണ്ടാക്കി ഇതിനുള്ളിൽ സ്വർണക്കട്ടി വച്ച ശേഷം ഇരുമ്പുപാളികൾ വെൽഡ് ചെയ്ത് ഭദ്രമാക്കിയ നിലയിലായിരുന്നു.
ഫൗസിക്കിൽ നിന്നു മിശ്രിത രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ 974 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. നാലു ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവള കസ്റ്റംസ് പരിശോധന കഴിഞ്ഞയുടനെ ഇയാൾ ബാത്ത് റൂമിൽ പോയി ക്യാപ്സ്യൂളുകൾ പുറത്തെടുത്തു തന്റെ ഷൂസിനുളളിൽ ഒളിപ്പിക്കുകയായിരുന്നു. പൊലീസിന് രഹസ്യ വിവരം ചോർന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ ആശുപത്രിയിലെ എക്സ്‌റേ പരിശോധനയെ അതിജീവിക്കാനാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം എടുത്ത് ഷൂസിനുള്ളിൽ ഒളിപ്പിച്ചത്. വിമനാത്താവളത്തിനു പുറത്തെത്തിയ ശേഷം രാമനാട്ടുകരയിലെത്തി സ്വർണം കൈമാറാനായിരുന്നു ഇരുവർക്കും ദുബായിൽ വച്ച് കള്ളകടത്ത് സംഘം നിർദേശം നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പൊലീസ് 32 കേസുകളിൽ നിന്നായി 15.32 കോടി രൂപയുടെ 30.4 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |