മലപ്പുറം: ജില്ലയിലെ നാല് ബദൽ സ്‌കൂളുകൾ പൂട്ടുന്ന നടപടിക്കെതിരെ ഹൈക്കോടതിയുടെ സ്‌റ്റേ. ബദൽ സ്‌കൂൾ നിറുത്തലാക്കാനുള്ള തിരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.
മികച്ച സൗകര്യവും ആവശ്യത്തിന് വിദ്യാർത്ഥികളുമുള്ള ജില്ലയിലെ ഏഴ് സ്‌കൂളുകളിൽ നാല് സ്‌കൂളുകൾ പൂട്ടുന്നതിനെതിരെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എം.ജി.എൽ.സി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണൽ, മഞ്ഞൾപാറ എം.ജി.എൽ.സികൾ കോടതിയിൽ നിന്നും അനുകൂല നടപടി വാങ്ങിയത്. ഈ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ മാറ്റി ചേർക്കുന്നതിന് വിടുതൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും വിദ്യ വളണ്ടിയർമാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തരവിറങ്ങിയത് മേയ് 25ന്
ബദൽ സ്‌കൂളുടെയും പ്രവർത്തനം ഈ അദ്ധ്യയന വർഷം തന്നെ നിറുത്തണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മേയ് 25നാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ 273 ബദൽ സ്‌കൂളുകളിലായുള്ള 8,431 കുട്ടികളെ സമീപത്തെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മികച്ച സൗകര്യങ്ങളുള്ള ബദൽ സ്‌കൂളുകളെ പൂട്ടുന്ന ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികൾ, മുൻ എം.എൽ.എ അഡ്വ. എം. ഉമറിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. സത്യനാഥ മേനോൻ ഹജരായി.
ഇന്നത്തെ സമരം മാറ്റി
ബദൽ സ്‌കൂളുകൾ പൂട്ടുന്നതിൽ പ്രതിഷേധിച്ച് പ്രവേശനോത്സവ ദിനമായ ഇന്ന് മലപ്പുറം കളക്ടറേറ്റ് പടിക്കൽ ബദൽ സ്‌കൂൾ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി അഡ്വ. എം.ഉമ്മർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |