വള്ളിക്കുന്ന്: മലബാറിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ നിറുത്തലാക്കിയ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടൻ പുനഃസ്ഥാപിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.
കണ്ണൂർ കോയമ്പത്തൂർ കണ്ണൂർ ഫാസ്റ്റ് പാസ്സഞ്ചർ മെമു സർവീസ് ആക്കിയ നടപടി പിൻവലിച്ച് മേയ് ഒന്നിന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷണൽ ഓഫീസിൽ ഡി.ആർ.എം ത്രിലോക് കോത്താരിയുമായി ഭാരവാഹികൾ ചർച്ച നടത്തി.
എന്നാൽ ഡിവിഷണൽ റെയിൽവേ മാനേജറുടെ മറുപടി നിരാശാജനകമാണെന്ന് പ്രതിനിധി സംഘം അറിയിച്ചു. പുതിയ മെമു റാക്കുകൾ ലഭിക്കാതെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനാവില്ലെന്നും നിലവിലെ പാസഞ്ചർ ട്രെയിനുകൾ ഉണ്ടാവില്ലെന്നും കണ്ണൂർ കോയമ്പത്തൂർ കണ്ണൂർ മെമുവിൽ റാക്കുകൾ വർദ്ധിപ്പിക്കാൻ കുറഞ്ഞത് രണ്ടു വർഷം വേണ്ടി വരുമെന്നും ഡി.ആർ.എം വ്യക്തമാക്കി.
പ്രതിനിധി സംഘം വി.കെ ശ്രീകണ്ഠൻ എം.പിയെ സന്ദർശിച്ചും നിവേദനം നൽകി. യാത്രക്കാരുടെ പ്രശ്ന പരിഹാരത്തിനായി റെയിൽവേയിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ. രഘുനാഥ്, പി.പി അബ്ദുൽ റഹ്മാൻ, എം. ഫിറോസ്, അഡ്വ. രവി മംഗലശ്ശേരി, സൈറാബാനു കൊയിലാണ്ടി, ഗിരിജ നടുവണ്ണൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |