മലപ്പുറം: കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കരിദിനമാചരിച്ച് കോൺഗ്രസ്. ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ കറുത്ത വസ്ത്രമണിഞ്ഞും കരിങ്കൊടിയേന്തിയുമാണ് പ്രവർത്തകർ പങ്കെടുത്തത്. ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനവുമായെത്തിയവർ മലപ്പുറം കുന്നുമൽ ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അഭിവാദ്യമർപ്പിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരുമെത്തി. ഗതാഗതം തടസ്സപ്പെട്ടതോടെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, ഷാജി പച്ചേരി, എം.കെ മുഹ്സിൻ, സി.കെ.അൻഷിദ് എന്നിവരെയും പ്രവർത്തകരുമടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തുനീക്കി. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്, ഇ.മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച്
അറസ്റ്റിലായ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സ്റ്റേഷൻ പരിസരത്ത് തടഞ്ഞു. പ്രവർത്തകരോട് സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഡി.സി.സി പ്രസിഡന്റ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കാനായി പൊലീസുമായി ചർച്ച നടത്തി. പ്രവർത്തകരെ വിട്ടയച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |