മലപ്പുറം: കനത്തമഴയിൽ വ്യാപക കൃഷി നാശവുമുണ്ടായി. വെള്ളിയാഴ്ച വരെ ഗ്രാമീണ റോഡുകളിൽ മാത്രമാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെങ്കിൽ തോരാപെയ്ത്തിൽ ഇന്നലെ മെയിൻ റോഡുകളിലേക്കും വെള്ളം കയറി. അരീക്കോട്, ഊർങ്ങാട്ടിരി, വാഴക്കാട്, വാഴയൂർ, കൊണ്ടോട്ടി ഭാഗങ്ങളിലെ പാടങ്ങളും കൃഷിത്തോട്ടങ്ങളുമെല്ലാം വെള്ളത്തിലായി. ചാലിയാർപ്പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കിനും ശമനം വന്നിട്ടില്ല. മഴയുടെ ആരംഭത്തിൽ തന്നെ ഏറെ പ്രതിസന്ധിയിലായത് കർഷകരാണ്. മഴ കനത്തതോടെ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിലുള്ളവരും ഏറെ ഭീതിയിലാണ്. കവളപ്പാറ തുടിമുട്ടിയിലുള്ളവരെ പൂർണ്ണമായും ക്യാമ്പിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ സ്കൂളുകൾ പ്രവർത്തിക്കേണ്ടതിനാൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള ചർച്ചകളും നടന്നുവരികയാണ്.
വാഴകൃഷി വെള്ളത്തിലായി
തോരാപെയ്ത്തിൽ ജില്ലയിലെ മിക്ക പാടങ്ങളിലും മറ്റു കൃഷിത്തോട്ടങ്ങളിലുമെല്ലാം വെള്ളം കയറിയതോടെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. അരീക്കോട് മേഖലയിലെ 25 കർഷകരുടെ വാഴ കൃഷി പൂർണമായും നശിച്ചു. ആറായിരം വാഴയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പെരാണത്തുമൽ പ്രദേശത്തെ സുഖു, അബ്ദുറഹിമാൻ എന്നിവരുടെ ആയിരം വീതം വാഴ മഴയിൽ പൂർണമായും നശിച്ചു. നെടിയിരുപ്പ് മേഖലയിൽ വാഴയും കപ്പ കൃഷിയും പച്ചക്കറി തോട്ടവുമെല്ലാം മഴയിൽ മുങ്ങി. പച്ചക്കറി മാത്രം രണ്ടേക്കറിൽ കൂടുതൽ നശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |