കുറ്റിപ്പുറം: കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം ഓണ വിപണിയിലുണ്ടായ നഷ്ടം ഇത്തവണ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വാഴ കർഷകർ. ഓണത്തോടനുബന്ധിച്ച് നേന്ത്രയ്ക്ക് ആവശ്യക്കാർ ഏറും. ശർക്കര ഉപ്പേരി, ചിപ്സ് എന്നിവ ഉണ്ടാക്കാൻ വലിയ തോതിൽ നേന്ത്ര ആവശ്യം വരുന്നതും വില വർദ്ധിക്കാൻ കാരണമാണ്. കൊവിഡ് രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് ഓണങ്ങളിലും വിപണിയിൽ കാര്യമായ കച്ചവടം നടന്നിരുന്നില്ല. ഇതിനൊപ്പം കാലാവസ്ഥ പ്രശ്നങ്ങൾ കൂടിയായതോടെ വിളവും കുറഞ്ഞു. കിലോയ്ക്ക് 30നും 35 രൂപയ്ക്കും ഇടയിലാണ് കർഷകർക്ക് വില ലഭിച്ചത്. സാധാരണഗതിയിൽ ഓണവിപണിയിൽ 60 രൂപയെങ്കിലും ലഭിക്കാറുണ്ട്. ഇത്തവണ വിപണി കൂടുതൽ സജീവമായതിനാൽ ഓണക്കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വാഴ കർഷകർ. ഇന്നലെ കിലോയ്ക്ക് 60 രൂപ ലഭിച്ചെന്ന് വർഷങ്ങളായി വാഴകൃഷി നടത്തുന്ന തവനൂരിലെ ചെറുകുളത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് 50നും 55 രൂപയ്ക്കും ഇടയിലായിരുന്നു കർഷകർക്ക് വില ലഭിച്ചിരുന്നത്. ചില്ലറ വിപണിയിൽ 68 മുതൽ 72 രൂപ വരെ ഈടാക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയത്.
ഇനി കടങ്ങൾ തീർക്കണം
വേനൽ, മൺസൂൺ മഴകളിൽ വീശിയടിക്കുന്ന കാറ്റും മഴയും വാഴ കൃഷിയുടെ അടിവേര് ഇളക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം പേറുന്നത് വാഴ കർഷകരാണ്. മുൻസീസണുകളിലെ നഷ്ടം ഓണക്കാലത്തെ വിളവെടുപ്പിലൂടെ പരിഹരിക്കപ്പെടാറാണ് പതിവ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഇതിന് സാധിക്കാതെ വന്നതോടെ പല വാഴക്കർഷകരും കടക്കെണിയിലാണ്. വാഴ കൃഷിയെ ബാധിക്കുന്ന തണ്ടുതരപ്പൻ രോഗത്തിന്റെ വ്യാപനവും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. രാസകീടനാശിനികൾക്ക് പകരം ജൈവ കീടനാശികളും ഇതിനെതിരെ കർഷകർ പ്രയോഗിക്കുന്നുണ്ട്. ഗോമൂത്രത്തിൽ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്തുള്ള മിശ്രിതം തളിച്ചുകൊടുക്കുന്ന രീതി കർഷകർക്കിടയിലുണ്ട്. കൃഷി തുടങ്ങിയാൽ രണ്ടാഴ്ച ഇടവേളയിൽ ഇതു ചെയ്യണമെന്നതാണ് വെല്ലുവിളി. ഒരു വാഴക്കന്നിന് ഇരുപത് രൂപയോളം നൽകി വളവും മാസങ്ങൾ നീളുന്ന പരിചരണവുമേകി വിപണിയിൽ എത്തിക്കുമ്പോൾ പലപ്പോഴും വിലയിൽ നിരാശപ്പെടേണ്ട അവസ്ഥയാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |