തിരൂരങ്ങാടി: ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ ചെറിയ കുഞ്ഞുങ്ങളടക്കം അമ്പതിലേറെ പക്ഷികൾ പിടഞ്ഞു ചത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. കോൺട്രാക്ടർ , മരം മുറിച്ച ജെ.സി.ബി ഡ്രൈവർ, കരാറുകാരൻ എന്നിവരെയാണ് കൊടുമ്പുഴ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. മലപ്പുറം എ.ആർ നഗർ വി.കെ പടി അങ്ങാടിയിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. ദേശീയ പാതയോരത്തെ മരങ്ങളിൽ മുട്ടവിരിഞ്ഞ് ചിറകുമുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങളും മുട്ടകൾക്ക് അടയിരുന്ന തള്ളപ്പക്ഷികളുമാണ് മരം മുറിച്ചിട്ടപ്പോൾ നിലത്തുവീണ് പിടഞ്ഞ് ചത്തത്. എരണ്ട, കൊക്കുകൾ, കാക്കകൾ എന്നിവയാണ് മരത്തിൽ കൂടുകൂട്ടി താമസിച്ചിരുന്നത്.
അടിഭാഗം വെട്ടി ജെ.സി.ബി ഉപയോഗിച്ച് തള്ളിയിടുന്ന രീതിയാണ് ഇവിടെ മരം മുറിക്കാനുപയോഗിച്ചത്. മരംകുലുക്കിയോ പടക്കം പൊട്ടിച്ചോ പക്ഷികളെ ഓടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. മരം വീഴുന്നതും പക്ഷികൾ ചത്തുകിടക്കുന്നതുമൊക്കെ നാട്ടുകാരനായ ഒരാൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. വികെ പടിയിൽ മാത്രം അഞ്ചോളം മരങ്ങൾ മുറിച്ചപ്പോൾ അവയിൽ നിന്നും കൂടുമാറ്റിയ പക്ഷികളും വ്യാഴാഴ്ച മുറിച്ച മരത്തിൽ കൂടുകൂട്ടിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് മരം മുറിച്ചത്. ചത്ത പക്ഷികളെ വനംവകുപ്പ് വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. തിരൂർ ആർ.ഡി.ഒ പി. സുരേഷ് ഇന്നലെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് വനംമന്ത്രിയുടെ ഓഫീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |