മലപ്പുറം: സുസ്ഥിര വികസനത്തിന് ആഗോള തലത്തിൽ പുതിയ മാതൃക കാണിക്കാൻ യുനെസ്കോയുടെ പഠന നഗര ശൃംഖലയിൽ ഇനി നിലമ്പൂരുമുണ്ടാവും. യുനെസ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് നിലമ്പൂരിന്റെ ലക്ഷ്യങ്ങളും പദ്ധതികളും സംബന്ധിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ആഗോള നഗര പഠന ശൃംഖലയിൽ ഇടം നേടിയ മറ്റു 294 നഗരങ്ങൾക്കും നിലമ്പൂരിനെ മാതൃകയാക്കാം. മറ്റു നഗരങ്ങളിൽ നിന്നുള്ള വികസന കാഴ്ച്ചപ്പാടുകളെ നിലമ്പൂരിനും സ്വീകരിക്കാമെന്നതാണ് യുനെസ്കോയുടെ നഗര പഠന ശൃംഖല കൊണ്ട് ലക്ഷ്യം വെക്കുന്നത്. 2021 ജൂണിലായിരുന്നു യുനെസ്കോയുടെ നഗര പഠന വിഭാഗത്തിലേക്ക് നിലമ്പൂർ നഗരസഭ അപേക്ഷ സമർപ്പിച്ചത്. നിലമ്പൂരിന്റെ ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ മുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ടൂറിസം, ലിംഗ സമത്വം
തുടങ്ങി നിരവധി മേഖലകളിലെ ലക്ഷ്യങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളാണ് അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. അപേക്ഷ സമർപ്പിച്ചതിന് ശേഷം വീഡിയോ കോൺഫറൻസ് വഴി അഭിമുഖങ്ങളും മറ്റും നടന്നിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗമായ യുനെസ്കോയുടെ പ്രത്യേക കമ്മീഷൻ മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കുന്നത്. മലപ്പുറം ജെ.എസ്.എസ് ഡയറക്ടർ ഉമ്മർ കോയ അഭിമുഖങ്ങളിൽ പങ്കെടുത്തു. നിലമ്പൂർ നഗരസഭയും നോഡൽ ഏജൻസിയായ ജെ.എസ്.എസും ചേർന്നായിരുന്നു പ്രവർത്തനങ്ങളെ ക്രോഡീകരിച്ചത്. ഇന്ത്യയിൽ നിന്ന് നിലമ്പൂരിനെ കൂടാതെ തൃശൂരും, മഹാരാഷ്ട്രയിലെ വാറങ്കലും ആഗോള നഗര പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
2030നുള്ളിൽ സുസ്ഥിര വികസനം
2015മുതലാണ് യുനെസ്കോ ആഗോള നഗര പഠനമെന്ന പരിപാടി ആരംഭിച്ചത്. 2030നുള്ളിൽ ലോകത്ത് സുസ്ഥിര വികസനം സാദ്ധ്യമാക്കുകയെന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിർമ്മാർജനം, തൊഴിൽ തുടങ്ങി നിരവധി മേഖലകളിൽ മാറ്റം വരുത്തിയാണ് ഐക്യരാഷ്ട്ര സഭ ലക്ഷ്യം പൂർത്തീകരിക്കുക. 17 വിവിധ മേഖലകളിലായിരിക്കും സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കുക.
യുനെസ്കോ കൂടെയുണ്ടാകും
നിലമ്പൂരിന്റെ വിവിധ മേഖലകളിൽ വികസനം കൊണ്ടുവരാൻ യുനെസ്കോയുടെ വിവിധ സഹായങ്ങൾ ലഭിക്കും. യുനെസ്കോയിലെ 294 നഗരങ്ങളിലുമുള്ള മാതൃക പ്രവർത്തനങ്ങളെ നിലമ്പൂരിലും നടപ്പിലാക്കാം. ടൂറിസം രംഗത്തെല്ലാം നിലമ്പൂർ നടത്തുന്ന കുതിപ്പ് വലിയ മാതൃകയാണ്. ലക്ഷ്യങ്ങളെ പൂർണ്ണതയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് വേഗത്തിൽ ഫണ്ടുകൾ ലഭിക്കുകയും ചെയ്യും.
തൊഴിലധിഷ്ടിത സാക്ഷരത പ്രവർത്തനത്തിനുള്ള യുനെസ്കോയുടെ കൺഫൂഷ്യസ് അന്താരാഷ്ട്ര പുരസ്കാരം 2016ൽ മലപ്പുറം ജെ.എസ്.എസിനായിരുന്നു ലഭിച്ചത്. അബ്ദുൽ വഹാബ് എം.പിയുടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് യുനെസ്കോയിലേക്ക് അപേക്ഷ സമർപ്പിക്കുകയെന്ന ലക്ഷ്യത്തിലെത്തിയത്.
ഉമ്മർക്കോയ
മലപ്പുറം ജെ.എസ്.എസ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |