മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22ഉം വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടിയെടുത്തു.
മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. അഞ്ചോളം വിദ്യാർത്ഥികളെ പൊലീസ് താക്കീത് ചെയ്തുവിട്ടു. വാഴക്കാട് സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയർത്തുന്നതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പൊലീസ് കേസെടുത്തു.
വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വിദ്യാർത്ഥികളിൽ ഗതാഗത നിയമങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും കുറ്റവാസന ഇല്ലാതാക്കുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിലമ്പൂരിൽ 60 വാഹനങ്ങൾ പിടിച്ചു
മലപ്പുറം: മേഖലയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി പതിവാകുന്നെന്ന് നിലമ്പൂർ പൊലീസ്. സംഭവങ്ങളിൽ പരിശോധനകൾ കർശനമാക്കിയ പോലീസ് നിരവധി ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നിസാര കാര്യത്തിന് പെട്ടെന്നാണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. വിദ്യാലയങ്ങളിലും പുറത്തും ഇത്തരം സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് നടപടികൾ ഊർജ്ജിതമാക്കിയത്.
കാറും ബൈക്കുകളും ഉൾപ്പെടെ 60ഓളം വാഹനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തു.
രൂപമാറ്റം വരുത്തിയതിനും മറ്റു നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്ന് സി.ഐ പി.വിഷ്ണു പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തിയിരുന്നു. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് പൊലീസ് തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |