പൊന്നാനി: ഉണർന്നിരുന്ന് കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനൊപ്പമാണ് പൊന്നാനി അഴീക്കൽ സ്വദേശി സുൽഫത്തുള്ളത്. പൊന്നാനി തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും സർക്കാർ ചെലവിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ആദ്യ ഡോക്ടർ.
2017ലെ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന് എം.ബി.ബി.എസ് കൗൺസലിംഗിൽ ലഭിച്ചത് സ്വാശ്രയ കോളേജിലെ സർക്കാർ സീറ്റ്. ഫീസ് 11 ലക്ഷം. അഞ്ച് കൊല്ലത്തേക്ക് അടയ്ക്കേണ്ട ഫീസ് ആ കുടുംബത്തിന് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. മകളുടെ കഠിനപ്രയത്നവും ആഗ്രഹവും പാതിവഴിയിൽ നിലയ്ക്കുമെന്ന വേവലാതിയോടെ ഉപ്പയും ഉമ്മയും അന്നത്തെ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അടുത്തെത്തി. ഇതനുസരിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നു.
മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് സ്വാശ്രയ കോളേജിലെ സർക്കാർ ഫീസ് ഫിഷറീസ് വകുപ്പിന് അടയ്ക്കാനാവുമോ എന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദ്ദേശിച്ചു. പട്ടികജാതി, വർഗ്ഗ കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പു വഴി ലഭ്യമാക്കാമെന്ന തീരുമാനം വന്നു. അതുപ്രകാരം രണ്ടുദിവസം കൊണ്ട് സർക്കാർ ഉത്തരവിറക്കി.
സുൽഫത്തിന് അടയ്ക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പിൽ നിന്നും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് അക്കൗണ്ടിലേക്കെത്തി. കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കെല്ലാവർക്കും ഉപരിപഠനത്തിനു മാർഗ്ഗദർശകമായി മാറാനിത് നിമിത്തമായി.
സുൽഫത്തിന്റെ നേട്ടത്തെ ആഘോഷ ലഹരിയിലാണ് പൊന്നാനി തീരദേശം ഏറ്റെടുത്തിരിക്കുന്നത്. പൊന്നാനി അഴിക്കൽ സ്വദേശി എഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |