പ്രദേശവാസികൾക്കുള്ള സൗജന്യവും ഏപ്രിലോടെ അവസാനിപ്പിക്കുമെന്ന് സൂചന
വടക്കഞ്ചേരി: ദേശീയപാതയിലെ പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങി ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നിരക്ക് വീണ്ടും കുത്തനെ വർദ്ധിപ്പിക്കാൻ നീക്കം. ഏപ്രിൽ മുതൽ 10 ശതമാനം നിരക്ക് കൂട്ടാനും പ്രദേശവാസികളിൽ നിന്നും തുക ഈടാക്കാനുമാണ് നീക്കം.
2022 മാർച്ച് ഒമ്പതിന് അർദ്ധരാത്രി മുതലാണ് ടോൾ പിരിവാരംഭിച്ചത്. പിന്നീട് രണ്ടുതവണ നിരക്ക് കൂട്ടി. ദേശീയപാതയിലെയും സർവീസ് റോഡിലെയും നിർമ്മാണം മുഴുവനും പൂർത്തിയാക്കുന്നതിന് മുമ്പ് ടോൾ പിരിവ് ആരംഭിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ നിശ്ചിത തുക നൽകി പാസ് എടുക്കണമെന്നായിരുന്നു നിർദ്ദേശം. ഇതംഗീകരിക്കാൻ പ്രദേശവാസികൾ തയ്യാറാകാത്തതിനാൽ സൗജന്യയാത്ര അനുവദിച്ചു.
ടോൾ പിരിവ് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പി.പി.സുമോദ് എം.എൽ.എ കരാർ കമ്പനി അധികൃതരുമായി ചർച്ച ചെയ്തതിനെ തുടർന്ന് ആറ് പഞ്ചായത്തിലുള്ളവർക്ക് തിരിച്ചറിയൽ രേഖ കാണിച്ച് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനമായിരുന്നു. ഇത് നിറുത്തലാക്കി ഏപ്രിൽ മുതൽ ടോൾ പിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുമ്പ് നിരവധി തവണ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാറ്റി.
ഒരു വർഷത്തിനിടെ മൂന്നാമത് നിരക്ക് വർദ്ധന
ടോൾ പിരിവ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ മൂന്നാമത്തെ നിരക്ക് വർദ്ധനയാണ് നടപ്പാകുന്നത്. 2022 ഏപ്രിൽ ഒന്നിനും നവംബർ മൂന്നിനുമാണ് അഞ്ചുമുതൽ പത്തുശതമാനം വരെ തുക വർദ്ധിപ്പിച്ചത്.
ഇത്രയും കാലം പിന്നിട്ടിട്ടും ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കാതെ വീണ്ടും നിരക്ക് വർദ്ധിപ്പിക്കുന്നതും പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നതും വീണ്ടും വൻ പ്രതിഷേധത്തിന് ഇടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |