പാലക്കാട്: റെയിൽവേ സ്വച്ഛതാ പക്വാഡ് 2021 എന്ന പേരിൽ നടത്തുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി കുപ്പിവെള്ളവും ദാഹശമനികളും കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിക്കാനായി ക്രഷിംഗ് യന്ത്രങ്ങൾ സ്ഥാപിക്കുന്നു. പ്ലാസ്റ്റിക് കുപ്പികൾ യന്ത്രത്തിലേക്കിട്ടാൽ കഷ്ണങ്ങളാക്കി സംഭരിക്കും. ഇത് പുനരുപയോഗത്തിനായി സ്വകാര്യ കമ്പനികൾക്ക് നൽകുന്ന തരത്തിലാണ് ക്രമീകരണം.
പാലക്കാട് ഡിവിഷനിലെ വിവിധ പദ്ധതികളിൽ നിന്ന് നീക്കിവച്ച ഒരു ശതമാനം പരിസ്ഥിതി ഫണ്ട് ഉപയോഗിച്ചാണ് റെയിൽവേ സ്റ്റേഷനുകളിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ഗോൾഡൻ റോക്ക് റെയിൽവേ വർക്ക്ഷോപ്പ്, തിരുച്ചിറപ്പള്ളി, തെക്കൻ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകളിൽ കുപ്പി ചതയ്ക്കുന്ന യന്ത്രങ്ങൾ നിർമ്മിക്കുന്നത്. യന്ത്രത്തിന് ഒരു മണിക്കൂറിനുള്ളിൽ 80 കിലോഗ്രാം പ്ലാസ്റ്റിക് ബോട്ടിലുകൾ മുറിക്കാനും രണ്ട് ലിറ്റർ വരെ കുപ്പികളുടെ വലുപ്പം കൈകാര്യം ചെയ്യാനും കഴിയും.
പാലക്കാട് ഡിവിഷന് കീഴിൽ ആദ്യത്തെ ഇത്തരത്തിലുള്ള യന്ത്രം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്. മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽ ക്രഷിംഗ് യന്ത്രം സ്ഥാപിച്ചു കഴിഞ്ഞു. കുറിപ്പുറം, തിരൂർ, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗലാപുരം ജംഗ്ഷൻ തുടങ്ങി സ്റ്റേഷനുകളിലും കൂടി സ്ഥാപിക്കുന്നതോടെ പാലക്കാട് ഡിവിഷന് കീഴിലുള്ള മുഴുവൻ സ്റ്റേഷനുകളിലും ഇത്തരത്തിൽ സംവിധാനം നിലവിൽ വരും.
ഒറ്റപ്പാലം സ്റ്റേഷനിൽ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ, തിലോക് കോത്താരി, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി.ആനന്ദ്, ഡിവിഷണൽ എൻവയോൺമെന്റ് ആൻഡ് ഹൗസ്‌കീപ്പിംഗ് മാനേജർ തുഷാർ ആദിത്യ, അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ ആർ.കണ്ണതാശൻ, ഒറ്റപ്പാലം സ്റ്റേഷൻ സൂപ്രണ്ട് കെ.എസ്.ആറുമുഖൻ എന്നിവർ പങ്കെടുത്തു.
ഒന്നര എച്ച്.പി മോട്ടോർ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുക. കുപ്പികളിടുമ്പോൾ തനിയെ പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അമിതചൂടിലും അമിതമായ അളവിലും കുപ്പികൾ എത്തിയാലും പ്രവർത്തിക്കാനുള്ള കഴിവ് യന്ത്രത്തിനുണ്ട്. ഒരു യന്ത്രത്തിന് 1.3 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പൊതുവിപണിയിൽ 3.7 ലക്ഷത്തിന് താഴെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |