മണ്ണാർക്കാട്: വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വനംവകുപ്പ് തയ്യാറാകണമെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ നിയമസഭയിൽ ആവശ്യപെട്ടു. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടും കാട്ടാനയെ തുരത്തുവാൻ ആർ.ആർ.ടിയോ വനംവകുപ്പോ തയ്യാറായില്ല. രാത്രിയിൽ വീടിനു പുറത്തിറങ്ങുന്നവർ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകളെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തുവാൻ അനുമതി നൽകണമെന്നും എം.എൽ.എ ആവശ്യപെട്ടു.
പാലക്കാട് ജില്ലയിൽ കാട്ടാനകളെ തുരത്താൻ മയക്കുവെടി വയ്ക്കുകയും കുങ്കിയാനകളെ ഉപയോഗിക്കുന്ന നടപടിയും സ്വീകരിച്ചു വരുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി. എം.എൽ.എ പറഞ്ഞ വിഷയം പരിശോധിച്ച് ഉചിതമായ നിർദ്ദേശം നൽകുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |