നെന്മാറ: അയിലൂർ പഞ്ചായത്തിലെ വാതക ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമായില്ല. 2020 സെപ്തംബർ 15നായിരുന്നു ഉദ്ഘാടനം. സ്വന്തം പഞ്ചായത്തിൽ വാതക ശ്മശാനം ഉണ്ടായിട്ടും മൃതദേഹങ്ങളുമായി അയൽ പഞ്ചായത്തുകളിലേക്ക് പ്രദേശവാസികൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ്.
കൊവിഡ് വ്യാപനത്തോടെ മരണനിരക്ക് കൂടിയിട്ടും വാതക ശ്മശാനം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് അധികൃതർ മടിച്ചു നിൽക്കുകയാണ്. ഒരു കോടി അഞ്ചു ലക്ഷം രൂപ ത്രിതല പഞ്ചായത്തുകൾ വിഹിതമായി എടുത്താണ് പ്രവർത്തനം പൂർത്തിയാക്കിയത്. ഇതിൽ ജില്ലാ പഞ്ചായത്ത് 75 ലക്ഷം, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം, അയിലൂർ പഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്.
ശ്മശാനത്തിന്റെ നിലവിലെ സ്ഥിതി
നിർമ്മാണ ആവശ്യത്തിനുള്ള താത്കാലിക വൈദ്യുതി കണക്‌ഷൻ മാത്രമാണ് ലഭിച്ചിട്ടുള്ളത്. വാതക ശ്മശാന പ്ലാനറ്റിലേക്ക് സ്ഥിരം വൈദ്യുത കണക്‌ഷൻ എടുത്തിട്ടില്ല. ലക്ഷങ്ങൾ വിലയുള്ള 15 കെ.വി.എ. ഡീസൽ ജനറേറ്റർ ഷെഡ്ഡ് പോലും നിർമ്മിക്കാതെ മഴയും വെയിലും കൊണ്ട് നശിക്കുകയാണ്. ജനറേറ്റർ സ്ഥാപിച്ച് ഒന്നരവർഷമായി ഉപയോഗിക്കാതെ തന്നെ ഗ്യാരണ്ടി കാലാവധിയും അവസാനിച്ചു. ചുറ്റുമതിൽ, അപ്രോച്ച് റോഡ് പണി പ്രവേശന കവാടം എന്നിവയുടെ പണിയും പൂർത്തീകരിച്ചിട്ടില്ല. കൂടാതെ ഗേറ്റും സ്ഥാപിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പഴയപടി
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പായി വികസനനേട്ടം കാണിക്കാൻ പൂർത്തിയാകാത്ത പദ്ധതി അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുകുമാരൻ എന്നിവർ ചേർന്ന് സന്ദർശനം നടത്തിയിരുന്നു. തുടർന്ന് ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് വീണ്ടും ലക്ഷങ്ങൾ മുടക്കി ശ്മശാന വളപ്പിനകത്ത് വൃത്താകൃതിയിൽ റോഡ് നിർമ്മാണം നടത്തിയിരുന്നു. ഇതിനിടെ വാതക സ്മശാനത്തിന് ആവശ്യമായ മലിനീകരണം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ലൈസൻസുകളും ജില്ലാ ഭരണകൂട അനുമതി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നിരുന്നു. കൂടാതെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് നിരവധി തവണ പ്രതിഷേധ സമരവും നടത്തി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ പഞ്ചായത്ത് ഭരണത്തിന്റെ കെടുകാര്യസ്ഥത മൂലം സ്മാരകമായി മാറിയിരിക്കുകയാണ് അയിലൂർ വാതക ശ്മശാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |