പട്ടാമ്പി: ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേൽക്കാൻ എത്തിയത് പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കി.
ക്ഷേത്രത്തിൽ രാവിലെ മുതൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഭജന ചൊല്ലലും പ്രതിഷേധവും നടന്നിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷിന്റെ നേതൃത്വത്തിൽ നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുൾപടെ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ഒടുവിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസിന്റെ നിർദേശപ്രകാരം ദേവസ്വം ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാതെ തിരിച്ചു പോകുകയായിരുന്നു.
സംഘർഷാവസ്ഥ ഉണ്ടായതോടെ ഹൈന്ദവ സംഘടനാ ഭാരവാഹികളുമായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും റവന്യു ഉദ്യോഗസ്ഥരുമൊക്കെ മണിക്കൂറുകളോളം ചർച്ച നടത്തി. ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കുമെന്ന ഉത്തരവിൽ നിലവിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. കേസിന്റെ വിധി വന്നതിന് ശേഷം ഉത്തരവ് നടപ്പാക്കിയാൽ മതി എന്നാണ് ക്ഷേത്ര നടത്തിപ്പുകാർ ആവശ്യപ്പെട്ടത്.
എന്നാൽ കോടതി വിധി വരുന്നത് വരെ കാത്തു നിൽക്കാൻ കഴിയില്ലെന്നും നിലവിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമാനുസൃതമായി നടപ്പാക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. രണ്ടു കൂട്ടരും നിലപാട് കടുപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു.
കൂടുതൽ പൊലീസ് ഫോഴ്സുമായി അടുത്ത ദിവസം വീണ്ടും വരുമെന്നും ഉത്തരവ് നടപ്പാക്കുമെന്നും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കുമാർ പറഞ്ഞു.
എന്നാൽ കേസിൽ ഹൈക്കോടതിയുടെ അന്തിമ വിധിവരുന്നതിന് മുൻപ് ക്ഷേത്രം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് ഹൈന്ദവ സംഘടനകളും പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫിസർ നായരണൻ നമ്പൂതിരി, തഹസിൽദാർ കിഷോർ കുമാർ, ഷൊർണൂർ ഡി.വൈ.എസ്.പി വി.സുരേഷ്, കടപ്പറമ്പത്ത് കാവ് മാനേജർ അണ്ഡലടി മന പരമേശ്വരൻ നമ്പൂതിരി, കിരാതമൂർത്തി നമ്പൂതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി മുരളി, ജില്ലാ സെക്രട്ടറി ശ്രീരാമകൃഷ്ണൻ, ഗോപി പൂവക്കോട്, മണികണ്ഠൻ, സനുഷ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
2019ലാണ് ദേശകമ്മിറ്റിക്കാരിൽ ചിലർ ക്ഷേത്രത്തിൽ ആചാരങ്ങൾക്ക് വിരുദ്ധമായും വിശ്വാസങ്ങൾ വ്രണപ്പെടുത്തിയും പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉന്നയിച്ചത്. ഈ പരാതിയിൽ അന്വേഷണം വരുകയും ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വരുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |