വടക്കഞ്ചേരി: പന്നിയങ്കര ടോൾപിരിവ് കേന്ദ്രത്തിൽ ആറ് പഞ്ചായത്തുകളിലെ താമസക്കാർക്കുള്ള സൗജന്യയാത്ര വാക്കിൽ മാത്രം. ഇടത്തേ അറ്റത്തുള്ള ട്രാക്കിലൂടെ ടോൾ നൽകാതെ കടന്നുപോകാമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നതെങ്കിലും വാഹനത്തിൽ ഫാസ്ടാഗ് സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും പണംപോകും. തൊട്ടടുത്ത ട്രാക്കിലുള്ള ഫാസ്ടാഗ് സെൻസർ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ ഫാസ്ടാഗും സ്‌കാൻ ചെയ്യും.
അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുകയും ചെയ്യും.
നഷ്ടമായ പണം ടോൾ കമ്പനി അധികൃതർ നൽകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിന് തയ്യാറായിട്ടില്ല. ദൂരയാത്രകളിൽ നിരവധി ടോൾ കേന്ദ്രങ്ങൾ കടക്കേണ്ടതിനാൽ മിക്ക വാഹനങ്ങൾക്കും ഫാസ് ടാഗുണ്ട്. പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പലരും ഫാസ് ടാഗ് ഒട്ടിച്ചഭാഗം മറച്ച് വെച്ചെങ്കിലും പ്രയോജനമില്ല. ടോൾ കേന്ദ്രത്തിലെ മിക്ക ജീവനക്കാരും ഈ സ്റ്റിക്കർ എടുത്തുമാറ്റും. ഇങ്ങനെ എടുത്തു മാറ്റുമ്പോൾ മറ്റൊരു ടോൾ കേന്ദ്രത്തിലെത്തുമ്പോൾ സ്റ്റിക്കർ വീണ്ടും ഒട്ടിക്കുകയെന്നത് പ്രായോഗിക ബുദ്ധിമുട്ടാണെന്നാണ് യാത്രക്കാർ പറയുന്നത്.
ഒരു മാസത്തിലെ പാസ് എടുത്തത് 250 പേർ
പ്രദേശവാസികൾക്കുള്ള മാസപാസിന് 285 രൂപ ഈടാക്കുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുമ്പോഴും 250 പേർ 285 രൂപ നൽകി മാസപാസ് എടുത്തു. മാസപ്പാസിന് 285 രൂപ ഈടാക്കുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ആറ് പഞ്ചായത്തുകളിലെ താമസക്കാർക്ക് താത്കാലിക സൗജന്യയാത്ര അനുവദിച്ചത്. മാസപ്പാസിന്റെ കാര്യത്തിൽ പി.പി.സുമോദ് എം.എൽ.എയുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും വരെയാണ് താത്കാലിക സൗജന്യം തുടരുക. മാസപ്പാസ് തുക കുറയ്ക്കാനോ ഒഴിവാക്കാനോ കരാർ കമ്പനി തയ്യാറാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ആളുകൾ 285 രൂപ നൽകി മാസപ്പാസ് എടുത്തു തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |