പാലക്കാട്: വിദ്യാർത്ഥികൾക്ക് കോളേജിൽവെച്ച് രോഗമുണ്ടാകുമ്പോൾ ആശുപത്രിയിലെത്തിച്ച് കടന്നുകളയുന്ന തരത്തിലുള്ള വീഴ്ചകൾ കോളേജ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവർത്തിക്കാതിരിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശക്തമായ താക്കീതുമായി സർക്കുലർ പുറത്തിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. അരിവാൾ രോഗം കാരണം ഗുരുതരാവാസ്ഥയിലായ വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ച ശേഷം നിരുത്തരവാദപരമായി മടങ്ങിയ വിക്ടോറിയ കോളേജ് അധികൃതർക്കെതിരെ കോളേജ് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത സാഹചര്യത്തിലാണ് കമ്മിഷൻ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്.
2019 സെപ്തംബർ 26നാണ് അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ വിക്ടോറിയ കോളേജിലെ ബിരുദ വിദ്യാർത്ഥിനിക്ക് വയറുവേദന അനുഭവപ്പെട്ടത്. ആദ്യം ജില്ലാശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചു. മെഡിക്കൽ
കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം അദ്ധ്യാപകരും സഹപാഠിയും മടങ്ങി. ഇതോടെ വിദ്യാർത്ഥിനി ആശുപത്രിയിൽ ഒറ്റയ്ക്കായി. ഇതിനെതിരെ കേസെടുക്കണമെന്ന് ഗവ.വിക്ടോറിയ കോളേജ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് എച്ച്.ഫർഹാൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.
എന്നാൽ കുട്ടിയുടെ രക്ഷകർത്താക്കളെ വിവരം അറിയിച്ചെന്നും എസ്.ടി പ്രൊമോട്ടർ തങ്ങൾക്കൊപ്പം വന്നില്ലെന്നും മറ്റ് ചില കുട്ടികൾകൂടി രോഗബാധിതരായതുകൊണ്ടാണ് തങ്ങൾ ഹോസ്റ്റലിൽ മടങ്ങിയെത്തിയതെന്നും മുൻ ഹോസ്റ്റൽ വാർഡനും മുൻ റെസിഡന്റ് ട്യൂട്ടറും കമ്മിഷനെ അറിയിച്ചു. കോളേജ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്ത് സർക്കാരിന് നൽകിയിട്ടുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
വിഷയത്തിൽ കോളേജ് അധികൃതരും ജീവനക്കാരും ലാഘവത്തോടെയും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വരഹിതമായും ഇടപെട്ടതായി കമ്മിഷൻ വിലയിരുത്തി. വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |